കോട്ടയം: എൻ സി പി വിട്ട മാണി സി കാപ്പൻ കോൺഗ്രസിലേക്കില്ല. കാപ്പന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം അൽപ്പസമയത്തിനുണ്ടാകും. ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് അദ്ദേഹം ഇക്കാര്യം അറിയിച്ചു. കോൺഗ്രസിൽ ചേരണമെന്നത് മുല്ലപ്പളളിയുടെ മാത്രം താത്പര്യമാണെന്നും ഒന്നിലധികം സീറ്റുകൾ ചോദിക്കുമെന്നും കാപ്പൻ വ്യക്തമാക്കി.
എൽ ഡി എഫ് വിട്ട മാണി സി കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കോൺഗ്രസിൽ ചേരില്ലെന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് കാപ്പൻ പറഞ്ഞു.
അതേസമയം കാപ്പൻ മറുപക്ഷത്തേക്ക് പോയതിൽ ക്ഷീണമില്ലെന്നാണ് എൻ സി പിയുടെ വിലയിരുത്തൽ. ഏതാനും ചിലർ മാത്രമാണ് കാപ്പനോടൊപ്പമുളളത്. അതു പാർട്ടിക്കു ക്ഷീണമാവില്ല. പാലാ ഉൾപ്പടെയുളള നാലു സീറ്റിലും ഇത്തവണയും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.