തട്ടിപ്പിനിരയായത് - 60ഓളം പേർ
50,000 രൂപ മുതൽ ഒന്നര ലക്ഷം വരെ നഷ്ടമായവരാണ് തട്ടിപ്പിൽ ഇരയായവരിൽ ഏറെയും
തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയ യുവാവിന്റെ വീടിന് മുന്നിൽ തട്ടിപ്പിനിരയായവരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം.
കടപ്ര സൈക്കിൾമുക്ക് മൂന്നാംകുരിശിന് സമീപം കിഴക്കേ തേവർകുഴിയിൽ വീട്ടിൽ അജിൻ ജോർജിന്റെ വീടിന് മുമ്പിലാണ് തട്ടിപ്പിനിരയായവരും കുടുംബാംഗങ്ങളും പ്രതിഷേധിച്ചത്. ദുബൈയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ഹോട്ടൽ മാനേജ്മെന്റ് ഉദ്യോഗാർത്ഥികൾ അടക്കമുള്ളവരിൽ അജിൻ പണം തട്ടിയത്. അറുപതോളം പേർ അജിന്റെ തട്ടിപ്പിന് ഇരകളായതാണ് പ്രാഥമിക നിഗമനം. ഇയാൾക്കെതിരെ ആലപ്പുഴയിലെ നെടുമുടി, പെരുമ്പാവൂർ, പുളിക്കീഴ്, കോട്ടയം കിഴക്കുംഭാഗം, തൃശൂർ പഴയന്നൂർ അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ വഞ്ചനാക്കുറ്റമടക്കം ചുമത്തിയ കേസുകൾ നിലനിൽക്കുന്നുണ്ട്.
വ്യാജ വിസ നൽകി കബളിപ്പിച്ചതായും തട്ടിപ്പിനരയായവർ പറയുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഇല്ലാതിരുന്നതിനെ തുടർന്നാണ് ഇന്നലെ തട്ടിപ്പിനിരയാവരിൽ ചിലരും ബന്ധുക്കളും അജിന്റെ വീട്ടിലെത്തിയത്. തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ വിവരങ്ങൾ സംസാരിക്കുന്നതിനിടെ ബന്ധുക്കളെ കൈയേറ്റം ചെയ്യാൻ അജിന്റെ മാതാവ് ശ്രമിച്ചു. ഇതോടെ രംഗം വഷളായി. സംഭവമറിഞ്ഞ് പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് തട്ടിപ്പിനിരയായവരുമായും കുടുംബാംഗങ്ങളുമായി എസ്.ഐ ചർച്ച നടത്തി. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്..ഐ ആറിന്മേൽ ശക്തമായ അന്വേഷണം നടത്തുമെന്നും നീതി ലഭ്യമാക്കുമെന്നും എസ്.ഐ അനീഷ് ഉറപ്പു നൽകിയതോടെയാണ് തട്ടിപ്പിനിരയായവർ പിരിഞ്ഞു പോയത്.