ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിന് പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസികൾക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുളള സൗകര്യം എത്രയും വേഗം ഏർപ്പെടുത്തുന്നത് സജീവപരിഗണനയിലാണെന്ന് കമ്മിഷൻ വ്യക്തമാക്കി. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരികയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ.
പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയ ഡോ ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിഷന്റെ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വർഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളിൽ പ്രവാസി പോസ്റ്റൽ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ ഷംഷീർ വയലിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഗൾഫ് ഇതര രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഷംഷീർ സർക്കാരിനെയും കമ്മിഷനെയും സമീപിച്ചത്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തിൽനിന്ന് ഒഴിവാക്കാൻ പറയുന്ന വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായുളള ചർച്ചയിൽ അദ്ദേഹം പറഞ്ഞു.നാട്ടിൽ പോകാതെ തന്നെ വോട്ട് ചെയ്യാനുളള സൗകര്യങ്ങൾ ഒരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിലവിൽ അനുമതിയുള്ളതിനാൽ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിട്ടുളള ആശങ്കയിൽ അടിസ്ഥാനമില്ലെന്നാണ് ഷംഷീർ പറയുന്നത്.
കേസിൽ സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ ഹാരിസ് ബീരാനും തിരഞ്ഞെടുപ്പ് കമ്മിഷനുമായുളള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 18,22,173 ഫിലിപ്പീൻസ് സ്വദേശികളാണ് യു എ ഇയിൽ നിന്ന് അവരുടെ രാജ്യത്ത് വോട്ട് ചെയ്യാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.