തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇ എം സി സിയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അന്വേഷണമില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ആർക്കും പോയി ചർച്ച നടത്താം. അതിനെയൊന്നും തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഇപ്പോൾ ഉയർന്നിട്ടുളളത് ബ്ലാക്ക്മെയിൽ ആരോപണമാണ്. അതൊന്നും അന്വേഷിക്കാൻ സമയമില്ല. വികസനകാര്യങ്ങളിലാണ് സർക്കാർ ശ്രദ്ധിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
ഇ എം സി സിക്ക് സർക്കാർ ഭൂമി കൊടുത്തിട്ടില്ല. കൊടുക്കാത്ത ഭൂമി എങ്ങനെയാണ് റദ്ദാക്കാനാവുകയെന്ന് ജയരാജൻ ചോദിച്ചു. കമ്പനിയെ കുറിച്ചുളള വിവരങ്ങൾ കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല. രഹസ്യം അറിഞ്ഞാൽ വി മുരളീധരൻ പോക്കറ്റിൽ ഇട്ടു നടക്കുകയല്ല വേണ്ടതെന്നും ജയരാജൻ പറഞ്ഞു. എൻ പ്രശാന്ത് തന്റെ വകുപ്പിൽ അല്ലെന്നും അതുകൊണ്ടുതന്നെ പ്രശാന്തിനെ കുറിച്ചുള്ള വിവരങ്ങൾ തന്നോട് ചോദിക്കേണ്ടെന്നും ജയരാജൻ പറഞ്ഞു.