കൊല്ലം : കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ, ടിപ്പർ അനിയെന്ന് വിളിയ്ക്കുന്ന തിരുവനന്തപുരം ശ്രീകാര്യം മുക്കിൽക്കട വി.എസ്. നിവാസിൽ നിധിൻ (അനീഷ്-30)നെയാണ് കൊല്ലം റൂറൽ എസ്.പി നിയോഗിച്ച ഷാഡോ ടീം പാലക്കാട്ട് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഈ മാസം എട്ടിന് പുലർച്ചെ ഒന്നരയോടെയാണ് നിധിൻ വേണാട് ബസ് കടത്തിക്കൊണ്ടുപോയത്. രാവിലെ സർവീസ് തുടങ്ങാനായി ഡ്രൈവർ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന വിവരം അറിഞ്ഞത്.
തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ പാരിപ്പള്ളിയിൽ ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബസ് മോഷ്ടിച്ചതാരെന്ന് കണ്ടെത്താൻ കഴിയാത്തത് പൊലീസിന് വലിയ നാണക്കേടായിയിരുന്നു. റൂറൽ പൊലീസിന്റെ ഹൈടെക് കമാൻഡിംഗ് സെന്ററിന്റെ നൂറ്റമ്പത് മീറ്റർ പരിധിയിൽ നിന്നും ബസ് മോഷ്ടിച്ചിട്ടും മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലും ലഭിച്ചിരുന്നില്ല. കെ.എൻ.എസ് ജംഗ്ഷനിലെ ഒരു ബേക്കറിയിലെ നിന്നും ബസ് കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് ടവർ ലൊക്കേഷനിലുള്ള ഒന്നര ലക്ഷത്തിലധികം മൊബൈൽ ഫോണുകളുടെ വിവരങ്ങളുൾപ്പടെ പരിശോധിച്ചിരുന്നു. ഷാഡൊ പൊലീസിന്റെ ഊർജ്ജിത അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. മുൻപും ടിപ്പർ മോഷണക്കേസുകളിൽ നിധിൻ പിടിയിലായിരുന്നു. ഇതോടെയാണ് ടിപ്പർ അനിയെന്ന വിളിപ്പേരുണ്ടായത്. ഷാഡൊ പൊലീസ് ടീമിലെ എസ്.ഐ ബിനീഷ്, എ.എസ്.ഐമാരായ ശിവശങ്കര പിള്ള, അനിൽകുമാർ, അജയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാധാകൃഷ്ണ പിള്ള, ബിജോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വാഹനം പൊളിച്ച് വിൽക്കും
ടിപ്പർ ലോറി ഡ്രൈവറായ നിധിൻ ജെ.സി.ബി ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഒരു പ്രദേശത്ത് സ്ഥിരമായി താമസിക്കാറില്ല. മാതാപിതാക്കളും അനുജനുമടങ്ങുന്ന കുടുംബവുമൊത്താണ് താമസം. അഞ്ച് വർഷം മുമ്പാണ് ഇയാൾ ആദ്യമായി ടിപ്പർ ലോറി മോഷ്ടിച്ചത്. ഇതിന്റെ ഓരോ പാർട്സുകളും ഇളക്കിയെടുത്ത് വിൽപ്പന നടത്തി. പിന്നീട് മോഷണം ഹരമാക്കിയ നിധിൻ ടിപ്പറുകളും ബസുകളുമടക്കം നിരവധി വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്. സ്വകാര്യ ബസ് മോഷ്ടിച്ച സംഭവത്തിലും പിടിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. മോഷ്ടിച്ച വണ്ടിയുടെ പൊളിച്ച പാർട്സ് വാങ്ങുന്നതിനായി കൂട്ടുകക്ഷികളുമുണ്ട്. വിൽപ്പന നടത്തിയാൽ പണവുമായി യാത്ര ചെയ്യുകയാണ് ഇയാളുടെ രീതി. മോഷണത്തിന് മുൻപായി ഇയാൾ കൊട്ടാരക്കരയിൽ രണ്ടുദിവസം തങ്ങിയിരുന്നു. പാരിപ്പള്ളി സ്വദേശിയായ സുഹൃത്ത് ഫോൺ വിളിച്ചതിനെ തുടർന്ന് രാത്രി അവിടേക്ക് പോകാനിറങ്ങിയപ്പോഴാണ് കൊട്ടാരക്കര നിന്നും ട്രാൻ. ബസ് എടുത്തുകൊണ്ടുപോയത്. പാരിപ്പള്ളിയിൽ റോഡരികിൽ ബസ് പാർക്ക് ചെയ്തശേഷം സുഹൃത്തിന്റെ അടുക്കൽ പോയി. ഡിപ്പോയിൽ കൂടുതൽ ബസുകൾ ഉള്ളതിനാൽ മോഷണ വിവരം ആരും അറിയില്ലെന്നായിരുന്നു ഇയാൾ ധരിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയകളിലും ചാനലുകളിലുമൊക്കെ ബസ് മോഷ്ടിച്ച വിവരം വന്നതോടെ പാലക്കാടേക്ക് വണ്ടികയറി. അവിടെ ഒളിവിൽ താമസിച്ച് അടുത്ത മോഷണത്തിന് പദ്ധതി തയ്യാറാക്കവെയാണ് ഷാഡൊ പൊലീസ് പിടികൂടിയത്.