ഝാക്ക: രാജ്യത്തെ ലൈംഗിക തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകാനുളള യജ്ഞം ബംഗ്ളാദേശ് ആരംഭിച്ചു. ഏറ്റവും കൂടുതൽ ലൈംഗിക തൊഴിലാളികൾ താമസിക്കുന്ന ബംഗ്ളാദേശിലെ ചുവന്ന തെരുവ് എന്നറിപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറച്ചത്. രണ്ടായിരത്തിലധികം ലൈംഗിക തൊഴിലാളികളാണ് ഇവിടെ ഉള്ളതെന്നാണ് സർക്കാർ കണക്ക്. ഇവിടെ മാത്രം നൂറിലധികം പേർക്ക് ഇതിനകം കുത്തിവയ്പ്പുനടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും. തൊഴിലാളികളുടെ സൗകര്യം നോക്കിയാണ് കുത്തിവയ്പ്പ്. ഇന്ത്യയിൽ നിന്ന് സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്പ്പിന് ഉപയോഗിക്കുന്നത്. വാക്സിൻ മൈത്രിയുടെ ഭാഗമായാണ് ഇന്ത്യ ബംഗ്ളാദേശിന് സൗജന്യമായി വാക്സിൻ നൽകിയത്. ഇതിനൊപ്പം മുപ്പത് ദശലക്ഷം ഡോസ് വാക്സിനുകൾ ഇന്ത്യയിൽ നിന്ന് ബംഗ്ളാദേശ് വാങ്ങുന്നുമുണ്ട്.
രാജ്യത്ത് രോഗവ്യാപനം കുറയ്ക്കാനാണ് ലൈംഗിക തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതെന്നാണ് അധികൃതർ പറയുന്നത്. ദിവസവും ആയിരത്തിധികംപേർ ദൗലത്ത് ദിയയിൽ മാത്രം ലൈംഗിക തൊഴിലാളികളെ തേടി എത്തുന്നുണ്ട്. ഏതെങ്കിലും ഒരു തൊഴിലാളിക്ക് രോഗം ബാധിച്ചാൽ ഗുരുതര പ്രത്യാഘാതമായിരിക്കും ഉണ്ടാവുക. അതിനാണ് അവർക്ക് വാക്സിൻ ആദ്യംതന്നെ നൽകാൻ തീരുമാനിച്ചത്- ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
പതിനെട്ട് വയസിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് നിയമപരമായി ലൈംഗിക തൊഴിലെടുക്കാൻ അനുവാദമുളള മുസ്ളിം രാജ്യമാണ് ബംഗ്ളാദേശ്. കഴിഞ്ഞമാർച്ചിൽ കൊവിഡ് ലോക്ഡൗണിന്റെ ഭാഗമായി ദൗലത്ത് ദിയയിലുൾപ്പടെയുളള വേശ്യാലയങ്ങൾ ഒരുമാസത്തിലധികം അടച്ചിട്ടിരുന്നു. ഇത് ലൈംഗിക തൊഴിലാളികളുടെ വരുമാനത്തെ ദോഷകരമായി ബാധിച്ചു എന്നുകണ്ടതോടെയാണ് വേശ്യാലയങ്ങൾ ഇനി അടച്ചിടേണ്ടെന്നും താെഴിലാളികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചതെന്നുമാണ് അധികൃതർ പറയുന്നത്.
ബംഗ്ളാദേശിൽ എണ്ണായിരത്തോളം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും അഞ്ചുലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചുവെന്നുമാണ് ഔദ്യോഗിക കണക്ക്.