ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം മൂന്ന് ഗുണ്ടാ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷൻ. സ്കെച്ചും പ്ളാനും തയ്യാറാക്കി മലബാർ, എറണാകുളം, തിരുവല്ല മേഖലകളിലെ വിവിധ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
മലബാർ, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകൽ സംഘത്തെ സഹായിച്ചവരുമാണ് ഇവർ. ഈ മൂന്നു സംഘത്തിനും സ്വർണക്കടത്ത് സംഘം ഓരോ ചുമതലകൾ വീതിച്ചു നൽകിയിരുന്നു. ഈ മൂന്നു സംഘത്തിലും പെട്ടവർ അറസ്റ്റിലായവരിലുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീട് ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്.
പരുമല സ്വദേശികൾ വീടാക്രമിച്ചു
എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ–36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.അറസ്റ്റിലായവരിൽ മാന്നാർ, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ സംഘത്തിന് കൈമാറിയത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്. അബ്ദുൽ ഫഹദാണ് കാർ ഓടിച്ചിരുന്നത്. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വർണമാണ് യുവതി കടത്തിയത്. മാലിയിൽ സ്വർണം ഉപേക്ഷിച്ചെന്ന വാദം കളവാണെന്നാണ് പൊലീസിന്റെയും നിഗമനം.
പൊലീസിന് കൃത്യമായ വിവരം നൽകിയില്ല
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങൾ നൽകാൻ ബിന്ദുവിന്റെ വീട്ടുകാർ തയ്യാറായില്ല. ഇത് തുടക്കത്തിൽ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും പൊലീസിന്റെ ശക്തമായ നീക്കങ്ങളാണ് സ്വർണ കള്ളക്കടത്തിനെയും തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയ ഗുണ്ടാ സംഘങ്ങളെയും സ്വർണക്കടത്ത് ലോബികളെയും തിരിച്ചറിയാൻ സഹായിച്ചത്. കേസിൽ ഇനിയും പ്രധാന പ്രതികളുൾപ്പെടെ ഏതാനും പേരെ കൂടി പിടികൂടാനുള്ളതായി പൊലീസ് അറിയിച്ചു. അതേസമയം, മുൻപ് മൂന്ന് തവണ സ്വർണം കടത്തിയതായി സമ്മതിച്ച ബിന്ദു ഇത്തവണ കടത്തിയ സ്വർണം മാലിയിൽ ഉപേക്ഷിച്ചുവെന്ന വാദം വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബിന്ദുവിന് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് കരുതുന്നത്.