സി പി ഐ നേതാവ് ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം. ജാഥയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. അതിനാൽ തന്നെ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വേദിയിൽ ബിനോയ് വിശ്വത്തോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനിൽ പോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ.
ക്വാറന്റൈന് വിധേയനാകാതെ കഴിഞ്ഞ ദിവസം പാർട്ടി പരിപാടിയിൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ അതാത് രാജ്യത്ത് നിന്ന് ടെസ്റ്റ് നടത്തുകയും പിന്നീട് നാട്ടിൽ എത്തി മറ്റൊരു ടെസ്റ്റിന് വിധേയരാകുകയും 14 ദിവസം ക്വാറന്റൈനിൽ ഇരിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് അവർ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖല സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ജാഥാ ക്യാപ്റ്റൻ ശ്രീ ബിനോയ് വിശ്വത്തിന് കോവിഡ് പോസിറ്റീവായത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വേദിയിൽ ബിനോയ് വിശ്വത്തോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനിൽ പോകേണ്ടതാണ്. എന്നാൽ ഇന്നലെ ഉഥഎക യുടെ സമ്മേളനത്തിൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിക്കുകയും ചെയ്തു.
പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ അതാത് രാജ്യത്ത് നിന്ന് ടെസ്റ്റ് നടത്തുകയും പിന്നീട് നാട്ടിൽ എത്തി മറ്റൊരു ടെസ്റ്റിന് വിധേയരാകുകയും 14 ദിവസം ക്വാറന്റൈനിൽ ഇരിക്കുകയും ചെയ്യേണ്ടി വരുന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നോർക്കണം.
കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയത് സർക്കാരിന് വേണ്ടത്ര ആത്മാർത്ഥത ഇല്ലാത്തത് കൊണ്ട് മാത്രമാണ്.
ലജ്ജാകരമാണ്..