തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ വോട്ടർമാരെ കൈയ്യിലെടുക്കുന്ന പ്രചരണ മുദ്രാവാക്യങ്ങളുമായി എന്നും എൽ.ഡി.എഫ് കളം നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഇടത് മുന്നണി ഉയർത്തിക്കാട്ടിയ 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. അത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പ്രതിഫലിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ എൽ.ഡി.എഫ് മുന്നോട്ട് വച്ചിരിക്കുന്ന മുദ്രാവാക്യം മുന്നണിക്ക് പാരയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ എൽ.ഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവനിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് ഔപചാരികമായി തിരഞ്ഞെടുപ്പു പ്രചാരണ വാചകത്തിന്റെ ലോഗോ ഏറ്റുവാങ്ങിയത്. പിന്നാലെ 'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന പരസ്യവാചകം സാമൂഹിക മാദ്ധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയും ചെയ്തു. എന്നാൽ കൂടുതൽ ആഘോഷിച്ചത് ട്രോളൻമാരാണെന്നുമാത്രം.
പ്രചരണത്തിന്റെ മുദ്രാവാക്യത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിജയയാത്രയ്ക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ രംഗത്തെത്തിയിരുന്നു. 'ഉറപ്പല്ല, അറപ്പാണ് എൽ.ഡി.എഫ്' എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. പിന്നാലെ ട്രോളൻമാരും സംഘപരിവാർ അനുകൂലികളും സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതേറ്റു പിടിക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പം പുതിയ വാചകം അടങ്ങിയ പരസ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. പുതിയ ടാഗ്ലൈനോടെയുള്ള ബോർഡുകളും സംസ്ഥാനമാകെ സ്ഥാപിച്ചു തുടങ്ങി. നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ചയായി വീണ്ടും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു പുതിയ പ്രചരണ വാചകമെന്നാണ് വിജയരാഘവൻ പറയുന്നത്. എന്നാൽ പരസ്യവാചകം ഇടതുമുന്നണിയെ പ്രതികൂലമായ് ബാധിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.