കണ്ണൂർ: ധർമ്മടത്ത് രണ്ടാം വരവിനൊരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലം രൂപീകരിച്ച ശേഷമുള്ള മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അടുത്ത ആഴ്ച മുതൽ മുഖ്യമന്ത്രി മണ്ഡലത്തിൽ സജീവമാകും.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപ്രം ഉൾപ്പെടുന്ന മണ്ഡലമാണ് ധർമടം. ഭൂരിപക്ഷം ലഭിച്ചാൽ പിണറായി തന്നെ രണ്ടാം തവണ മുഖ്യമന്ത്രിയാകുമെന്ന ഉറപ്പ് നൽകുന്നതും കൂടിയാണ് എൽ.ഡി.എഫ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ഉറപ്പാണ് എൽ.ഡി.എഫ് ' എന്ന പോസ്റ്റർ.
മുഖ്യമന്ത്രിയെ നേരിടാൻ കരുത്തനായ സ്ഥാനാർത്ഥിയെ തേടുകയാണ് യു.ഡി.എഫ്. ഫോർവേർഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉൾപ്പടെയുള്ളവരെ പരീക്ഷിക്കാനാണ് നീക്കം. ദേവരാജൻ ഇതിന് സമ്മതം മൂളിയിട്ടില്ല. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ തവണ മത്സരിച്ച കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുത്തി 2011ലാണ് ധർമടം രൂപംകൊണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,79,416 വോട്ടർമാരായിരുന്നു.
ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ കെ.കെ. നാരായണൻ 15,162 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽ.ഡി.എഫിന് 30,337 വോട്ടിന്റെ ലീഡ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് ധർമടം നൽകിയത് 36,905 വോട്ടിന്റെ ഭൂരിപക്ഷം.