തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സർക്കാരിന് വേണ്ടി പ്രചാരണം നടത്താൻ പരസ്യകമ്പനിക്ക് ഒന്നരക്കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ രാജ്യമാകെ എത്തിക്കുന്നതിന് പിആർ ഏജൻസിയെ കണ്ടെത്താൻ മുൻപ് ടെണ്ടർ വിളിച്ചിരുന്നു. ഇതിൽ തീരുമാനമായില്ല. രണ്ടാമത് നൽകിയ ടെണ്ടറിലൂടെയാണ് കൺസപ്റ്റ് കമ്മ്യൂണിക്കേഷൻ എന്ന ഏജൻസിയെ സർക്കാർ തിരഞ്ഞെടുത്തത്. ഇവർ പ്രതിഫലമായി 1,51,23,000 രൂപ ആവശ്യപ്പെട്ടു. ഈ തുകയാണ് അനുവദിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്ന ഫെബ്രുവരി 26നു തന്നെയാണ് ഈ ഉത്തരവ് ഇറങ്ങിയത്. ഇവർക്ക് പുറമേ നവമാദ്ധ്യമങ്ങളിലൂടെ പ്രചാരണത്തിന് സി-ഡിറ്റിനും പണം അനുവദിച്ചിട്ടുണ്ട്. 13.26 ലക്ഷം രൂപയാണ് സി-ഡിറ്റിന് അനുവദിച്ചിരിക്കുന്നത്. എന്നാൽ കമ്പനിയെ തിരഞ്ഞെടുത്തത് ജനുവരി മാസത്തിലാണെന്നും അവർ പ്രവർത്തനം തുടങ്ങിയെന്നും പിആർഡി ഡയറക്ടർ ഹരികിഷോർ അറിയിച്ചു. ഇവരെ തിരഞ്ഞെടുത്ത ഉത്തരവ് സർക്കാർ നടപടിക്രമം പൂർത്തിയാക്കിയത് മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്രവർത്തനങ്ങൾക്കായി പി ആർ ഏജൻസികളെ ഉപയോഗിച്ച് കോടികൾ ധൂർത്തടിക്കുന്നു എന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടയിലാണ് സർക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.