പാലക്കാട്: തന്റെ ഭാര്യ ജമീല ബാലനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമെന്ന് മന്ത്രി എ കെ ബാലൻ. ജില്ലാ കമ്മിറ്റിയിൽ ഇത്തരമൊരു ചർച്ചയേ നടന്നിട്ടില്ല. പ്രാഥമിക ചർച്ചയിൽ പലരുടേയും പേരുകൾ വരാം. മുൻകൂട്ടിയുണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നും എ കെ ബാലൻ പറഞ്ഞു.
ജില്ലാ സെക്രട്ടറിയേറ്റിൽ ആരുടെയൊക്കെ പേര് വന്നുവെന്ന് തന്നെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ അത് നടക്കില്ല. വസ്തുതകൾക്ക് നിരക്കുന്ന വാർത്തകളല്ല പുറത്തുവന്നത്. ഒരു സ്ഥലത്ത് നിന്ന് തയ്യാറായ തിരക്കഥയ്ക്ക് അനുസരിച്ചുളള നാടകമാണ് നടന്നതെന്നും എ കെ ബാലൻ ആവർത്തിച്ചു.
നാല് തവണ മത്സരിച്ച എ കെ ബാലൻ മാറുന്ന ഒഴിവിലേയ്ക്ക് ഭാര്യയെ പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. തരൂർ, കോങ്ങാട് മണ്ഡലങ്ങളിലേക്കായിരുന്നു ജമീലയെ പരിഗണിച്ചത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ ജമീലയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു.