കൊച്ചി: പാലാരിവട്ടം അഴിമതികേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. ജാമ്യം നേടാൻ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് പൊതു പരിപാടികളിൽ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി നൽകിയ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഇബ്രാഹിംകുഞ്ഞിനെതിരെ പരാമർശം നടത്തിയത്. എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം എന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം. കേരളത്തിലെ പളളികളിൽ പ്രാർത്ഥന നടത്താൻ പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കോടതി നിരീക്ഷണം എതിരായത്തോടെ ഹർജി ഇബ്രാഹിംകുഞ്ഞ് പിൻവലിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.