ന്യൂഡൽഹി : ഇന്ന് ലോകത്തിലെ ഏതൊരു സൈന്യത്തെ എടുത്താവും അതിൽ ഏറ്റവും കൂടുതൽ ശത്രുക്കളിൽ നിന്നും വെല്ലുവിളികൾ നേരിടുന്ന സൈന്യമാണ് ഇന്ത്യയുടേതെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിവിൻ റാവത്ത്. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും വരുന്ന ഭീഷണികൾ യഥാസമയം നേരിടുന്നതിനായി സൈന്യം എപ്പോഴും സജ്ജമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ആധുനിക യുദ്ധരീതികൾ സൈന്യം സ്വായത്തമാക്കേണ്ട ആവശ്യകതയെ കുറിച്ചും വിവരിച്ചു.
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടായിരുന്ന ചെറു സൈന്യത്തിൽ നിന്നും വലുതും ആധുനികവുമായ ഒരു സൈന്യത്തെ സജ്ജമാക്കാൻ ഇന്ത്യയ്ക്കായി. ഇപ്പോൾ നിലവിലുള്ള ആണവ ആയുധങ്ങൾ അടക്കമുളള യുദ്ധതന്ത്രങ്ങൾ പയറ്റാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്, വരുംകാലത്തെ സാങ്കേതിക വിദ്യകൾ കൂടി വശത്താക്കുവാനുള്ള പ്രവർത്തനങ്ങളിലേക്ക് സൈന്യം കടക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇനിയുള്ള നാളുകളിൽ ചൈന ഇന്ത്യൻ മഹാസമുദ്രത്തിലും, ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.