ചെന്നൈ: രാഹുൽ ഗാന്ധിയെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി രംഗത്ത്. രാഹുൽ പ്രചാരണങ്ങളിൽ രണ്ടാം സ്വാതന്ത്ര്യസമരം വേണമെന്ന് പ്രസംഗിക്കുന്നത് യുവാക്കളിൽ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബി ജെ പി ആരോപണം.
രാഹുലിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ ബി ജെ പി തിരഞ്ഞെടുപ്പ് സമിതിയുടെതാണ് പരാതി. കന്യാകുമാരി ജില്ലയിലെ മുളകുംമൂട് സെന്റ് ജോസഫ് മെട്രിക് സ്കൂളിൽ നടത്തിയ പ്രചാരണത്തെ അടിസ്ഥാനമാക്കിയാണ് ബി ജെ പി പരാതി നൽകിയിരിക്കുന്നത്.
രാജ്യത്ത് ഇപ്പോഴുളളത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുളള സാഹചര്യമാണെന്ന് രാഹുൽ ഗാന്ധി അവിടെ പ്രസംഗിച്ചിരുന്നു. ഇതിനെ മറികടക്കാൻ ബ്രിട്ടീഷുകാരെ നേരിട്ട രീതിയിൽ യുവതലമുറ സമരത്തിനിറങ്ങണം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദേശം. ഈ പരാമർശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബി ജെ പിയുടെ പരാതി.
രാഹുൽ ഗാന്ധിയുടെ നിലപാട് രാജ്യവിരുദ്ധവും പെരുമാറ്റ ചട്ട ലംഘനവും ആണെന്നാണ് ആരോപണം. സംഭവത്തിൽ രാഹുലിനെതിരെ രാജ്യദ്രോഹം അടക്കമുളള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് രാഹുൽ ഗാന്ധി പ്രചാരണം നടത്തുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുൽ ഗാന്ധിക്ക് എതിരായ ബി ജെ പിയുടെ പരാതി.