തിരുവനന്തപുരം: എൽ.ഡി.എഫിന് ഭരണത്തുടർച്ച കിട്ടുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
ഭരണമികവിന്റെയും രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റേയും ഫലമായി കേരളീയ മനസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ സർക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണുള്ളത്. അതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്രം ഭരിക്കുന്നവർ ഏതറ്റം വരെയും പോകുമെന്നായി. തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധഃപതിച്ചു. ജനങ്ങൾ വിഡ്ഢികളാണെന്ന് കരുതരുത്. യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നൽകും.
പ്രതികളിലൊരാൾ കോടതിയിൽ മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴി എന്ന മട്ടിൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഹൈക്കോടതിയിൽ കസ്റ്റംസ് പ്രസ്താവന നൽകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജൻസികളുടെ ദുരുപയോഗവുമാണ്. ബി.ജെ.പിയും കോൺഗ്രസും ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കോടതികളിൽ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതിക്കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സി.ബി.ഐയും ചെയ്യുന്നത്.
സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികൾക്ക് ഒന്നും കണ്ടെത്താനായില്ല. പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തിയതാണ്. അതിൽ നിന്ന് പാഠം പഠിക്കാതെ തരം താണ കളിക്ക് നിൽക്കുന്നവർ ഇത് കേരളമാണെന്ന് ഓർക്കണം. രാഷ്ട്രീയമായി ജനങ്ങളെ സമീപിക്കാൻ ധൈര്യമില്ലാത്തവരുടെ വ്യക്തിഹത്യാനീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സി.പി.എം അഭ്യർത്ഥിച്ചു.