പട്യാല: ഇന്ത്യയുടെ മദ്ധ്യ, ദീർഘദൂര ഇനങ്ങളിലെ കോച്ച് നിക്കോളായ് സ്നെസറേവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സ് സെന്ററിലെ മുറിയിലാണ് സ്നെസറേവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 72 വയസായിരുന്നു. ബലാറസ് സ്വദേശിയായ സ്നെസറേവിന്റെ മരണവാർത്ത ആത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.
ഇന്നലെ ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് 3നായാണ് ബംഗളുരുവിൽ നിന്ന് സ്നെസറേവ് പട്യാലയിൽ എത്തിയത്. എന്നാൽ അദ്ദേഹം മീറ്റ് നടക്കുന്നിടത്തേക്ക് വരാത്തതിനെത്തുടർന്ന് മറ്റ് കോച്ചുമാർ വൈകിട്ട് അന്വേഷിച്ച് ചെന്നപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഡോർ തകർത്ത് അകത്ത് കടന്നപ്പോൾ അദ്ദേഹത്തെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് അത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ അധികൃതർ അറിയിച്ചു.