പാലക്കാട്: മന്ത്രി എ കെ.ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലം കുടുംബസ്വത്താക്കാൻ നോക്കിയാൽ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവർ തുടർഭരണം ഇല്ലാതാക്കുമെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.
എ കെ ബാലന്റെ ഭാര്യ ഡോക്ടർ പി കെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കുന്നതാണ് സി പി എം നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. 2001 മുതൽ എ കെ ബാലൻ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്റെ പേരിൽ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നത്. പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ കെ ശാന്തകുമാരിയെയോ പരിഗണിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
പാലക്കാട് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും സി പി എമ്മിൽ അതൃപ്തിയുണ്ട്. ഷൊർണൂരിൽ പി കെ ശശിക്ക് പകരം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റി. പി മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുളളത്. ഒറ്റപ്പാലത്ത് പി ഉണ്ണിയുടെ രണ്ടാമത്തെ മത്സരം തടഞ്ഞ് ഡി വൈ എഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്. കോങ്ങാട് ഡി വൈ എഫ് ഐ നേതാവ് പി പി സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്.