കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സർക്കാരിന്റെ മറ്റേതെങ്കിലും ഏജൻസിക്കോ പണം കൈമാറാൻ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ റിവ്യൂ ഹർജി സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ദുരിതാശ്വാസമായി അഞ്ചു കോടി രൂപയും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഞ്ചു കോടി രൂപയും ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി നൽകിയിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകളും ഭക്തരും നൽകിയ ഹർജികളിലാണ് പണം നൽകാൻ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. 2020 ഡിസംബർ 18ലെ ഈ വിധിക്കെതിരെയാണ് സർക്കാർ പുന:പരിശോധനാ ഹർജി നൽകിയത്.
സർക്കാരിന്റെ വാദങ്ങൾ
ഗുരുവായൂർ ക്ഷേത്രത്തിന്റെ നിശ്ചിത ദൂരപരിധിക്കു പുറത്തുള്ള ഭക്തരുടെ ക്ഷേമത്തിനായി സംഭാവന നൽകുന്നത് ഗുരുവായൂർ ദേവസ്വം ആക്ടിലെ സെക്ഷൻ 27 നു വിരുദ്ധമാണെന്ന വിലയിരുത്തൽ ശരിയല്ല. ഗുരുവായൂരപ്പന്റെ ഭക്തർ സംസ്ഥാനത്തിനകത്തും പുറത്തുമുണ്ടെന്നു ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം കേരളമൊട്ടാകെയുള്ള ഭക്തരുടെ ക്ഷേമത്തിനുപയോഗിക്കുന്നുണ്ടെന്നതു കണക്കിലെടുത്തില്ല. പ്രകൃതിക്ഷോഭമടക്കമുള്ള സാഹചര്യങ്ങളിൽ നഷ്ടവും ആഘാതവും കുറയ്ക്കാൻ ആരാധനാലയങ്ങളുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണം. പലസ്ഥലങ്ങളിലും പലമതങ്ങളിലുമുള്ള ഭക്തരുടെ സംഭാവന ക്ഷേത്രത്തിന് ലഭിക്കുന്നുണ്ടെന്നതിനാൽ അവശ്യഘട്ടത്തിൽ ഭക്തർക്ക് സഹായമെത്തിക്കാൻ ക്ഷേത്ര സമിതിക്ക് ബാദ്ധ്യതയുണ്ട്. ക്ഷേത്രത്തിലെ പൂജകൾക്കും ചടങ്ങിനും ഉപയോഗിക്കുന്ന താമരപ്പൂവ്, ശർക്കര, അരി തുടങ്ങിയവ പലയിടങ്ങളിൽ നിന്ന് പല മതത്തിൽപെട്ടവർ എത്തിക്കുന്നുണ്ട്. കൊവിഡും പ്രളയവും ഇവയുടെ വിതരണത്തെപ്പോലും തടസപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |