റോം: യൂട്യൂബിൽ പാചക വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കള്ളക്കടത്ത് കേസിലെ പ്രതിയായ മാർക്ക് ഫെറൻ ക്ലോഡ് ബിയാർട്ട് (53) എന്നയാളെയാണ് സാന്റോ ഡൊമിംഗോയ്ക്ക് സമീപമുള്ള ബോക ചിക്ക പട്ടണത്തിൽവച്ച് പൊലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇയാൾ ഒളിവിലായിരുന്നു.
കാലാബ്രിയ ആസ്ഥാനമായുള്ള 'എൻഡ്രാംഗെറ്റ മാഫിയ ഓർഗനൈസേഷന്' മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയാണ് മാർക്ക്. 2014 ൽ ഇറ്റാലിയൻ മജിസ്‌ട്രേറ്റ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇയാൾ അമേരിക്കയിലേക്കും പിന്നീട് ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കും കടന്നുകളയുകയായിരുന്നു.
ബോക ചിക്കയിൽ ഭാര്യയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. അവിടെയുള്ള ഇറ്റലിക്കാരിൽ നിന്നൊക്കെ ഇയാൾ അകലം പാലിച്ചിരുന്നു. എന്നാൽ ചെറിയൊരു അശ്രദ്ധയാണ് ഇപ്പോൾ പിടിവീഴാൻ കാരണം.
ഇറ്റാലിയൻ വിഭവങ്ങൾ പാചകം ചെയ്യുന്നതിന്റെ നിരവധി വീഡിയോകൾ ഇയാളും ഭാര്യയും യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. മുഖം കാണിക്കാതെയായിരുന്നു വീഡിയോകളെല്ലാം. എന്നാൽ കൈയിലെ ടാറ്റുവാണ് പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |