കോട്ടയം : "ചാനൽ സർവേകളിലെല്ലാം ഏറ്റുമാനൂരിൽ ജയസാദ്ധ്യത പറയുമ്പോഴും ജയം ഉറപ്പെന്ന് കരുതി പ്രവർത്തകരിൽ അലസത വരാൻ പാടില്ലെന്നാണ് ഇടതുസ്ഥാനാർത്ഥി വി.എൻ.വാസവന് ഓർമിപ്പിക്കാനുള്ളത്. എണ്ണയിട്ട യന്ത്രം പോലെ പ്രചാരണ പ്രവർത്തനം ഊർജ്വസ്വലമാക്കി ആവേശത്തിരയിളക്കിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര. ചെങ്കൊടിയേന്തി ഇരുചക്രവാഹനങ്ങളുമായി യുവാക്കൾ ഓരോ പോയിന്റിലേക്കും ഒഴുകിയെത്തുകയാണ്. ഇടതുമുന്നണിയ്ക്ക് തുടർഭരണം ലഭിച്ചാൽ ഏറ്റുമാനൂരിൽ നിന്ന് ആദ്യമായൊരു മന്ത്രി എന്ന പ്രചാരണം ശക്തിപ്പെടുമ്പോഴും യഥാർത്ഥ ജനപ്രതിനിധിയുടെ മികവോടെ കാറ്റ് നാശം വിതച്ച മേഖലകളിൽ പര്യടന തിരക്കിനിടയിലും പാഞ്ഞെത്തി ഇടപെടലുകൾ ഉറപ്പാക്കുകയാണ് വാസവൻ. കുമരകവും, തിരുവാർപ്പും ,അയ്മനവും ഇളക്കി മറിച്ച് ആർപ്പൂക്കരയിലേക്ക്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ ലോകത്തര നിലവാരത്തിലുള്ള പാവങ്ങളുടെ സ്പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതിൽ മുൻ കൈയെടുത്ത വാസവന് ഒരിടത്തും പരിചയപ്പെടുത്തൽ ആവശ്യമില്ല. സുരേഷ് കുറുപ്പ് നടത്തിയ കോടികളുടെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് പ്രചാരണം. ടൂറിസം മേഖലയിലടക്കം കൂടുതൽ വികസനം വരണമെങ്കിൽ തുടർഭരണം ഉണ്ടാവണമെന്ന ഓർമ്മപ്പെടുത്തലും. കോട്ടയം മണ്ഡലത്തിലെ എം.എൽഎയായിരുന്നപ്പോൾ കുമരകം തിരുവാർപ്പ് പ്രദേശങ്ങളിൽ ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താനായി. എന്നെ ഏറ്റുമാനൂരിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ നിങ്ങളുടെ വിശ്വാസം ഒരിക്കലും കളങ്കപ്പെടില്ല. സുഖത്തിലും ദു:ഖത്തിലും എന്നും ഒപ്പമുണ്ടാകും". വൈകിട്ട് തിമിർത്തു പെയ്യുന്ന മഴയിലും ആവേശം കെടാതെ നിറചിരിയോടെ തൊഴുകൈയോടെ അടുത്ത സ്വീകരണ കേന്ദ്രങ്ങത്തിലേക്ക് വാസവൻ നീങ്ങി.
പ്രചാരണം ശക്തമാക്കി പ്രിൻസ് ലൂക്കോസ്
ഭൂരിപക്ഷം ഏറെ പ്രതീക്ഷിക്കുന്ന അതിരമ്പുഴ,നീണ്ടൂർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പ്രചാരണം ശക്തിപ്പെടുത്തുന്നത്. "അതിരമ്പുഴയിലും നീണ്ടൂരും ഏറ്റുമാനൂർ നഗരസഭയിലും ഉയർന്ന ലീഡ് നേടി വിജയം സ്വപ്നം കാണുകയാണ് പ്രിൻസ്. ഒരേസമയം ഇടത് സ്ഥാനാർത്ഥി മാത്രമല്ല കോൺഗ്രസുകാരിയായിരുന്ന ലതികാസുഭാഷ് പിടിക്കുന്ന വോട്ടും തനിക്ക് ദോഷമാകുമെന്ന് മനസിലാക്കിയാണ് പ്രചാരണം. അതിനായി കോൺഗ്രസ് നേതാക്കളുടെ വൻപട തന്നെ രംഗത്തുണ്ട്. രണ്ടിലയ്ക്ക് പകരം ലഭിച്ച ചിഹ്നമായ ട്രാക്ടർ വോട്ടർമാരെ പരിചയപ്പെടുത്താൻ ഡ്രൈവറെയും ഒപ്പം കൂട്ടിയാണ് പ്രചാരണം.
വികസനമുരടിപ്പ് ചൂണ്ടിക്കാട്ടി ടി.എൻ.ഹരികുമാർ
ബി.ഡി.ജെ.എസിന്റെ രണ്ടു സ്ഥാനാർത്ഥികളെ മാറ്റിയ ശേഷമാണ് ടി.എൻ.ഹരികുമാർ ഏറ്റുമാനൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായെത്തിയതെങ്കിലും കുറഞ്ഞ ദിവസം കൊണ്ട് മണ്ഡലത്തിലുടനീളം ഓടിയെത്താനായി. "കുമരകം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായത് അടൽജി ഒരാഴ്ച തങ്ങിയ ശേഷമാണ്. മൻകീ ബാത്തിൽ കുമരകത്തെ രാജപ്പൻ ചേട്ടനെ പരാമർശിച്ച് ദേശീയ ശ്രദ്ധയിലക്ക് കൊണ്ടുവന്നതും മോദിയാണ്. കുമരകത്തിന്റെ മാത്രമല്ല അയ്മനത്തിന്റെയും ടൂറിസം സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണം. ഇന്നും ഏറ്റുമാനൂരിന്റെ പല പ്രദേശങ്ങളിലും കുടിവെള്ളമില്ല. നല്ല റോഡുകളില്ല. മണ്ഡലത്തിൽ ഇനിയും കൂടുതൽ വികസനമെത്തണമെങ്കിൽ എൻ.ഡി.എ വിജയിക്കണം " ഹരികുമാർ പറയുന്നു.
സ്ത്രീ വോട്ടർമാരെ ലക്ഷ്യം വച്ച് ലതികാ സുഭാഷ്
സ്ത്രീ വോട്ടർമാരെയാണ് ലതികാസുഭാഷ് കൂടുതൽ ലക്ഷ്യമിടുന്നത്. സ്വീകരണ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ അമ്മമാരെ കണ്ടാൽ നെഞ്ചോട് ചേർക്കും. പ്രചാരണത്തിൽ പണക്കൊഴുപ്പ് കുറവായത് കൂടി പ്രസംഗത്തിൽ എടുത്തു പറയും. തല മുണ്ഡനം ചെയ്യേണ്ടിവന്ന കദന കഥ വിവരിച്ച് സ്ത്രീകളുടെ വോട്ടുകൾ കൂടുതൽ ഉറപ്പിക്കുന്ന പ്രചാരണമാണ് പ്രധാനം. " 16-ാം വയസിൽ കെ.എസ്.യു പ്രവർത്തകയായി പാർട്ടിയിലെത്തിയതാണ്. ഏറ്റുമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ച് ആദ്യ ജില്ലാ പഞ്ചായത്ത് വനിതാപ്രസിഡന്റായി. ഏറ്റുമാനൂരിലെ ജനകീയ പ്രശ്നങ്ങൾ എല്ലാം അറിയാം. ജയിച്ചാൽ ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നെൽകർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും. ടൂറിസ വികസനത്തിന് ഏറെ പ്രാധാന്യം നൽകും. വാഗ്ദാനങ്ങൾ നീളുകയാണ്. ഒപ്പം മുന്നണി സ്ഥാനാർത്ഥികളെയെല്ലാം പരാജയപ്പെടുത്തി നിയമസഭാംഗമായ ജോർജ് ജോസഫ് പൊടിപാറയുടെ വീരകഥയും പ്രത്യേകം എടുത്തു പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |