ചാലക്കുടി: പരിയാരം മുനിപ്പാറയിൽ സി.പി.എം പ്രവർത്തകൻ കളത്തിൽ ഡേവിസ് അടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പരിസരവാസി പാത്രക്കട വീട്ടിൽ ബാബുവിനെയാണ് (52) ചാലക്കുടി ഡിവൈ.എസ്.പി. കെ.എം ജിജിമോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും പ്രതികളുണ്ടെന്നും അവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എസ്.എച്ച്.ഒ. സൈജു കെ. പോൾ പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി വ്യാജ മദ്യ നിർമ്മാണം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ബാബു. നാട്ടിലെ ഗുണ്ടാവിളയാട്ടത്തിനും ഇയാൾ നേതൃത്വം നൽകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡേവിസിനെ സംഘം ചേർന്ന് ആക്രമിച്ച ശേഷം രക്ഷപ്പെട്ട ബാബു പരിയാരത്തെ കാട്ടിൽ ഒളിവിലായിരുന്നു. വീടിന്റെ പരിസരത്തെത്തിയ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തിന് ശേഷം ഓടിപ്പോകുമ്പോൾ ബാബുവിന്റെ കാലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ മൂന്ന് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പാത്രക്കട വീട്ടിൽ സിജിത്ത്, ബന്ധുക്കളായ സുരേഷ്, മണ്ണടത്ത് വീട്ടിൽ റഷീദ് എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഡേവിസിന്റെ കൊലപാതകം. ഭാര്യ മേരിക്കും വെട്ടേറ്റിരുന്നു. വീടിനടുത്തുള്ള പറമ്പിൽ പുല്ലരിഞ്ഞു കൊണ്ടിരുന്ന ഡേവിസിനെയാണ് ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായെത്തി മൃഗീയമായി ആക്രമിച്ചത്. സിജിത്ത്, ഡേവിസുമായി നേരത്തെ സംഘർഷമുണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ പ്രേരണ.
പിടിയിലായ മറ്റു പ്രതികൾ
ഡേവിസിന്റെ അയൽവാസിയായ പാത്രക്കട വീട്ടിൽ സിജിത്ത് (30), ബന്ധു പാത്രക്കട സുരേഷ് (61), മണ്ണടത്ത് വീട്ടിൽ റഷീദ് (38) എന്നിവരാണ് പിടിയിലായത്. മൂവരും ലക്ഷദ്വീപിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ പറവൂർ മുനമ്പത്ത് നിന്നുമാണ് പിടിയിലായത്.
കൊലപാതകത്തിന് പിന്നിൽ
വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള പറമ്പിൽ പുല്ലരിഞ്ഞു കൊണ്ടിരുന്ന ഡേവിസിനെയാണ് ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്.
തടയാൻ ശ്രമിച്ച ഡേവിസിന്റെ ഭാര്യ മേരിക്കും വെട്ടേറ്റിരുന്നു. സിജിത്ത്, ഡേവിസുമായി നേരത്തെ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ഡേവിസിനെ ആക്രമിക്കാൻ സംഘം പദ്ധതി തയ്യാറാക്കിയതായും സംഭവത്തിന് ഒരാഴ്ച മുമ്പേ ആക്രമിക്കാനാവശ്യമായ കമ്പിവടികളും മറ്റും സ്വരുക്കൂട്ടി വച്ച് ഡേവിസ് പുല്ല് ശേഖരിക്കുന്ന സമയം നോക്കി പറമ്പിൽ വച്ച് ആക്രമിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |