കണ്ണൂർ: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ സി.ബി.ഐ പ്രത്യേക അന്വേഷണസംഘം കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തു തുടങ്ങി. സി.ബി.ഐ ഡിവൈ. എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെയാണ് ജയിലിലെത്തി ചോദ്യം ചെയ്യൽ തുടങ്ങിയത്. ദിവസവും വൈകിട്ട് അഞ്ചു മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. രണ്ടു ദിവസം കൂടി ചോദ്യം ചെയ്യൽ തുടരും.
സി.പി.എം പ്രാദേശിക നേതാക്കളായ മുഖ്യപ്രതി പീതാംബരനടക്കം 11 പ്രതികളെയാണ് ജയിലിൽ ചോദ്യം ചെയ്യുന്നത്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത സി.പി.എം നേതാക്കളെ അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. സി.പി.എം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രിയാണ് ഏറെ വിവാദം സൃഷ്ടിച്ച കൊലപാതകം നടന്നത്. ലോക്കൽ പൊലീസ് അന്വേഷണം നീതിപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരുടെയും മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സംസ്ഥാന സർക്കാർ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് സി.ബി.ഐ രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |