തിരുവനന്തപുരം കൊട്ടിക്കയറിയ തിരഞ്ഞെടുപ്പ് പൂരം ഉച്ചസ്ഥായിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. ഉച്ചവെയിലിനെക്കാൾ കടുത്ത തിരഞ്ഞെടുപ്പ് ചൂടിൽ പലേടങ്ങളിലും അണികളും നേതാക്കളും ക്ഷീണിക്കുകയാണ്.ആദ്യ ഘട്ടങ്ങളിലെ ആലസ്യം മാറ്റിവച്ച് മൂന്ന് മുന്നണികളും രംഗത്ത് സജീവമായതോടെ മത്സരരംഗം കടുത്തു. ജില്ലയിലെ 14 മണ്ഡലങ്ങളിലും പൊടിപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ആര് വാഴും ആര് വീഴും എന്ന് നിർവചിക്കാനാവാത്ത വിധത്തിൽ ഓരോ ദിവസവും പ്രചാരണം കടുക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഓരോദിവസവും പുതിയ വിവാദങ്ങൾ ഉണ്ടാകുന്നതോടെ വോട്ടർമാർ അങ്കലാപ്പിലാണ്. വിജയസാദ്ധ്യതയുടെ അളവുകോലുകളൊന്നും ഇപ്പോൾ ഒരു മുന്നണിക്കും പാകമാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
എന്നാൽ സംസ്ഥാനസർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയ വിവിധങ്ങളായ ക്ഷേമ വികസന പരിപാടികൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ് പ്രവർത്തകർ വോട്ടുതേടുന്നത്. വീടുകളിൽ പ്രചാരണത്തിന് എത്തുന്ന മുന്നണി പ്രവർത്തകർ കിറ്റും പെൻഷനുമടക്കമുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൽ വിശദീകരിച്ചാണ് വോട്ട് തേടുന്നത്. നൂറുശതമാനം വിജയപ്രതീക്ഷയിലാണ് പ്രവർത്തകർ.
എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സ്വർണക്കടത്തും മയക്കുമരുന്നുകേസുമടക്കം ചൂണ്ടിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. മോദി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും കൊവിഡ് കാലത്ത് റേഷൻകട വഴി അനുവദിച്ച സൗജന്യ അരിയടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്.
നടന്നതും നടക്കുന്നതുമെല്ലാം വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന മാദ്ധ്യമങ്ങളുടെ കാലമാണിതെന്നും അതിനാൽ ആലോചിച്ചുറച്ചു മാത്രമേ വോട്ട് ചെയ്യൂവെന്നും പൂന്തുറ സ്വദേശി മെറ്റിൽഡ പറഞ്ഞു. മൂന്നു മുന്നണികളും ജനങ്ങളുടെ മുന്നിൽ വച്ചിട്ടുള്ള പ്രകടന പത്രിക വിലയിരുത്തിയാകും ഇക്കുറി വോട്ട് ചെയ്യുകയെന്ന് തമ്പാനൂരിലെ ഓട്ടോ ഡ്രൈവർ വിജയൻ പറഞ്ഞു.
അണികളെ ആവേശത്തിലാക്കി ദേശീയ നേതാക്കളുടെ വരവ്
മൂന്നു മുന്നണികളുടെയും ദേശീയ നേതാക്കളുടെ വരവ് അണികളെയും പ്രവർത്തകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ ജെ.പി.നദ്ദ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ മുൻനിര നേതാക്കന്മാരാണ് ബി.ജെ.പിക്കായി പ്രചാരണത്തിനുള്ളത്. കോൺഗ്രസിൽ നിന്ന് പ്രിയങ്കഗാന്ധി,സച്ചിൻ പൈലറ്റ്, എ.കെ.ആന്റണി തുടങ്ങിയ നേതാക്കളാണ് എത്തിയത്.എൽ.ഡി.എഫിന് വേണ്ടി സീതാറാം യെച്ചൂരി, സുഭാഷിണി അലി,വൃന്ദ കാരാട്ട്, ഡി.രാജ തുടങ്ങിയവരും എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |