മാർച്ചിൽ എക്കാലത്തെയും ഉയർന്ന വരുമാനം ഇറക്കുമതി 53% ഉയർന്നു
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി കഴിഞ്ഞമാസം 58.2 ശതമാനം വർദ്ധിച്ച് 3,400 കോടി ഡോളറിലെത്തി. ഇന്ത്യയുടെ ഏറ്റവും ഉയർന്ന പ്രതിമാസ കയറ്റുമതി വരുമാനമാണിത്. കൊവിഡ് ഭീതി ആഞ്ഞടിച്ച 2020 മാർച്ചിൽ കയറ്റുമതി വരുമാനം 35 ശതമാനം കൂപ്പുകുത്തിയിരുന്നു. എൻജിനിയറിംഗ്, വസ്‌ത്രങ്ങൾ, ഇരുമ്പയിര്, മരുന്നുകൾ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വർദ്ധനയാണ് കഴിഞ്ഞമാസം നേട്ടമായത്.
കഴിഞ്ഞമാസം ഇറക്കുമതി 53 ശതമാനവും ഉയർന്നു. 4,800 കോടി ഡോളറാണ് ഇറക്കുമതിച്ചെലവ്. ഇതോടെ, ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം (വ്യാപാരക്കമ്മി) 2020 മാർച്ചിലെ 1,000 കോടി ഡോളറിൽ നിന്നുയർന്ന് കഴിഞ്ഞമാസം 1,400 കോടി ഡോളറായി. മാർച്ച് 31ന് സമാപിച്ച 2020-21 സാമ്പത്തിക വർഷത്തിൽ ആകെ കയറ്റുമതി വരുമാനം 7.4 ശതമാനം ഇടിഞ്ഞ് 29,000 കോടി ഡോളറാണ്. 31,340 കോടി ഡോളറായിരുന്നു 2019-20ലെ വരുമാനം.
2020-21ൽ ഇറക്കുമതിച്ചെലവ് 18 ശതമാനം കുറഞ്ഞ് 38,900 കോടി ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 30 പ്രമുഖ കയറ്റുമതി വിഭാഗങ്ങളിൽ 28 എണ്ണവും പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയാണ് നേടിയതെന്നും ചില വിഭാഗങ്ങൾ മൂന്നക്ക വളർച്ച നേടിയെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |