ആലപ്പുഴ: സംസ്ഥാനത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് താനെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടി നൽകി ധനമന്ത്രി തോമസ് ഐസക്. മറവി രോഗം പ്രതിപക്ഷ നേതാവിനാണ്, അവർ ഭരിച്ച കാലം മറന്നു. നിലവിലെ ആരോപണം ബാലിശമാണ്. പ്രതിശീർഷ വരുമാനം കഴിഞ്ഞ സർക്കാരിനെക്കാൾ വർധിച്ചെന്നും സാമ്പത്തിക വളർച്ച കൂടിയെന്നും ഐസക്ക് അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ല. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം കോടി ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക്ക് പറയുന്നു. യു.ഡി.എഫ് കാലത്തെ പോലെ പെൻഷൻ കുടിശിക ഇല്ല. എല്ലാം നൽകിയ ശേഷവും നീക്കിയിരുപ്പ് ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളൂവെന്നും രാവിലെ രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു. കേരളത്തെ തകർത്ത് തരിപ്പണം ആക്കിയത് കൊണ്ടാവാം പിണറായി ഇത്തവണ തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് പറഞ്ഞതെല്ലാം വർഗീയതയാണെന്നും അത് ഇവിടെ വിലപ്പോകില്ലെന്നും പറഞ്ഞ ഐസക്ക് പക്ഷേ ശരണം വിളി വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ ചോദ്യം ചെയ്യാനില്ലെന്നും നിലപാടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |