തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്ടൻ എന്നു വിളിക്കുന്നതിനെ തുടർന്നുള്ള വിവാദത്തിൽ പ്രതിരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്ടനല്ല, സഖാവാണെന്ന് കാനം പറഞ്ഞു. ക്യാപ്ടൻ എന്നുവിളിക്കുന്നത് മാദ്ധ്യമങ്ങളോ സമൂഹമാദ്ധ്യമങ്ങളോ ആണ്. സർക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അത്ഭുതമല്ല. മുന്നണിയുടെ വികസന അജണ്ട നടപ്പാക്കിയതിന്റെ നേട്ടമാണത്. അതിന്റെ നായകനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങളാരും ക്യാ്ര്രപനെന്ന് വിളിക്കാറില്ല, ഞങ്ങൾ സഖാവെ എന്നേ വിളിക്കാറുള്ളു. സി.പി.ഐയും സി.പി.എമ്മും പാർട്ടി നേതാക്കളെ സഖാവ് എന്ന് കൂട്ടിയെ വിളിക്കാറുള്ളു'കാനം പറഞ്ഞു.
വ്യക്തിയല്ല, പാർട്ടിയാണ് ക്യാപ്ടനെന്ന സി.പി.എം കണ്ണൂർ മുൻ ജില്ലാസെക്രട്ടറി പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് പുതിയ വിവാദം ഉടലെടുത്തത്. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്നും കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ പറഞ്ഞു. കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണെന്ന് ജയരാജൻ വിമർശിച്ചു. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല പോസ്റ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |