തിരുവനന്തപുരം: പ്രവർത്തനത്തിന്റെ ഫലമാണ് തനിക്ക് ലഭിച്ച നിയമസഭാ സീറ്റെന്ന് ചിറയിൻകീഴ് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ആശാനാഥ്. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പേ ജനങ്ങളുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നതിൽ തനിക്ക് ആവേശമുണ്ടായിരുന്നു. എന്നാൽ അതൊക്കെ പ്രാവർത്തികമാക്കാൻ അവസരം കിട്ടിയത് രാഷ്‌ട്രീയത്തിൽ ഇറങ്ങിയ ശേഷമാണെന്നും ആശാനാഥ് വ്യക്തമാക്കി. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആശാനാഥ്.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് നേതാക്കളാരും പറഞ്ഞിരുന്നില്ല. തലേദിവസമാണ് പട്ടികയിൽ എന്റെ പേരുണ്ടെന്ന് അറിഞ്ഞത്. അതുകൊണ്ട് തന്നെ പോസ്റ്ററുകളൊക്കെ വൈകിയാണ് വന്നത്. സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഫോട്ടോ തന്നെയെടുക്കാൻ സാധിച്ചത്. ചിറയിൻകീഴിലേത് നല്ല മത്സരമാണെന്നും ആശാനാഥ് വ്യക്തമാക്കി.
മണ്ഡലത്തിൽ പലയിടത്തും പോസ്റ്ററുകൾ ഒട്ടിക്കാൻ സാധിക്കുന്നില്ല. ഒട്ടിക്കുന്നത് പലതും വലിച്ച് കീറി കളയുകാണ്.
ഇടതുപക്ഷത്തിന്റെ കോട്ടയാണെന്ന് കാണിക്കാനാണ് ശ്രമം നടക്കുന്നത്. ആദ്യം ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ ഈസി വാക്കോവർ പ്രതീക്ഷിച്ചിടത്ത് ബി ജെ പി ജയിക്കുമെന്ന് കണ്ടതോടെയാണ് എൽ ഡി എഫ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്.
ചിറയിൻകീഴിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബി ജെ പി ഇവിടെ അക്കൗണ്ട് തുറക്കും. ചിറയിൻകീഴിൽ സ്ഥാനാർത്ഥിയാണെങ്കിലും നേമത്ത് പ്രചാരണത്തിനിറങ്ങി. കാരണം കുമ്മനം രാജേട്ടൻ എന്റെ റോൾ മോഡലാണ്. ഇവിടെ നിന്ന് കുറച്ച് സമയം കിട്ടിയാൽ നേമത്തേക്ക് ഓടും. നേമത്ത് പോസ്റ്ററുകൾ ഒട്ടിക്കാനും പ്രധാനപ്പെട്ട വോട്ടർമാരെ കാണാനും ശ്രമിക്കാറുണ്ട്. നേമം ഒരിക്കലും കൈവിട്ട് പോകരുതെന്ന് ആഗ്രഹിക്കുന്നതെന്നും ആശാനാഥ് വ്യക്തമാക്കി.
ചെറിയപ്രായത്തിൽ കിട്ടിയ അംഗീകാരം കൈവിട്ട് കളയരുതെന്നാണ് കൗൺസിലറായ പാപ്പനംകോട് വാർഡിലെ ജനങ്ങൾ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിലും വാർഡിലെ അത്യാവശ്യ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നൂറ് കൗൺസിലർമാരിൽ ഒരു കൗൺസിലർക്ക് അല്ലേ ഈ അവസരം കിട്ടിയുളളൂവെന്നാണ് നാട്ടിലുളളവർ പറയുന്നത്.
വെറുതെ മത്സരിച്ച് പോവാനല്ല ചിറയിൻകീഴിൽ വന്നിരിക്കുന്നത്. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ് സീറ്റുകളൊക്കെ ബി ജെ പി പിടിക്കും. വികസനത്തിന്റെ പെരുമഴ ബി ജെ പി വന്നാലുണ്ടാകുമെന്ന് ജനങ്ങൾക്ക് അറിയാം. കുടിവെളള പ്രശ്‌നം താൻ വന്ന അന്ന് മുതൽ കേൾക്കുകയാണ്. കുടിവെളള എത്തിക്കുക എന്നതാണ് ജയിച്ചാൽ ചെയ്യാൻ ഉദേശിക്കുന്ന ആദ്യത്തെ കാര്യമെന്നും ആശ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |