മർദ്ദിക്കുന്ന വീഡിയോ പുറത്ത്, കേസ് വീണ്ടും അന്വേഷിക്കും
നാദാപുരം: പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. മരിച്ച വിദ്യാർത്ഥിയും സഹോദരനും തമ്മിലുള്ള കയ്യാങ്കളിയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് സംശയം ബലപ്പെട്ടത്. വെള്ളിയാഴ്ച നാട്ടുകാർ വീട് വളയുകയും വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയും നാദാപുരത്തെ ടാക്‌സി ഡ്രൈവർ അഷ്റഫിന്റെ മകനുമായ നരിക്കാട്ടേരി കറ്റാരത്ത് അബ്ദുൽ അസീസിനെയാണ് (16)കഴിഞ്ഞ വർഷം മേയ് 17ന് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. വീട്ടിലെ ചില പ്രശ്‌നങ്ങളാണ് മരണ കാരണമെന്നും അസീസിനെ മാനസികമായും ശാരീരികമായും ബന്ധുക്കൾ പീഡിപ്പിച്ചിരുന്നുവെന്നും അന്നേ ആരോപണം ഉയർന്നിരുന്നു. മരിച്ച ദിവസം വിദ്യാർത്ഥിയെ സഹോദരൻ മർദ്ദിച്ചതായും ആക്ഷേപമുയർന്നിരുന്നു.
സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ കർമ്മ സമിതിക്ക് രൂപം നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് അസീസിനെ സഹോദരൻ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വടകര റൂറൽ എസ്.പി യുടെ നിർദ്ദേശ പ്രകാരം നാദാപുരം പൊലീസ് പുനരന്വേഷണത്തിന് കോടതിയിൽ ഹർജി നൽകി. ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |