തലശ്ശേരി: ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ പത്രിക തള്ളിയതിനെ തുടർന്നുണ്ടായ അനിശ്ചിതത്വം ഇക്കുറി തലശ്ശേരി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്-യു.ഡി.എഫ് മത്സരത്തെ പ്രവചനാതീതമാക്കുന്നു.ബി.ജെ.പി പിന്തുണ വേണ്ടെന്ന് സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി.നസീർ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാൽലക്ഷത്തിന് മുകളിലുള്ള പാർട്ടി വോട്ടുകൾ എങ്ങോട്ടുപോകുമെന്നതാണ് സി.പി.എമ്മിന്റെ ഉരുക്കുകോട്ടയ്ക്ക് മുകളിലുള്ള ഭീഷണി.
എൻ.ഡി.എ വോട്ടുകൾ ഒരുതരത്തിലും തങ്ങളുടെ സ്ഥാനാർത്ഥിക്ക് ലഭിക്കില്ലെന്ന് എൽ.ഡി.എഫ് തറപ്പിച്ചുപറയുന്നു. ഈ വോട്ടുകൾ യു.ഡി.എഫിന് മറിഞ്ഞാലും എ.എൻ.ഷംസീറിന്റെ വിജയം ഉറപ്പാണെന്നാണ് സി.പി.എം കേന്ദ്രങ്ങളുടെ ആത്മവിശ്വാസം. എൻ.ഡി.എ വോട്ടുകളിൽ ഒരു പങ്ക് എം.പി.അരവിന്ദാക്ഷന് ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. 2016ൽ എ.എൻ. ഷംസീറിന് 34, 117 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലം നൽകിയത്.
വ്യക്തിപരമായി ഒരു ആരോപണവും ഉയർത്താനാവാത്ത എം.പി.അരവിന്ദാക്ഷന് സ്വന്തം നിലയിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചാൽ അട്ടിമറി വിജയം സാധിക്കുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. 2006 ൽ രാജ്‌മോഹൻ ഉണ്ണിത്താനുമായുള്ള മത്സരത്തിൽ കൊടിയേരി ബാലകൃഷ്ണൻ അയ്യായിരത്തിൽപരം വോട്ടുകൾക്കാണ് ജയിച്ചത്. രാഷ്ട്രീയമായി ചിന്തിക്കുന്ന തലശ്ശേരിയിൽ അത്തരമൊരു സാദ്ധ്യതയില്ലെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിശ്വാസം.
ആർ.എസ്.എസ് വോട്ട് തങ്ങൾക്ക് വേണ്ടെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.ആ.വോട്ടുകൾ എവിടെ പോയാലും അത് എൽ.ഡി.എഫിന്റെ വിജയസാദ്ധ്യതയെ ബാധിക്കില്ലെന്നാണ് എൽ.ഡി.എഫ് പറയുന്നത്. രാഷ്ട്രിയ ബലാബലത്തിൽ ഇടതുസ്വാധീനം മണ്ഡലത്തിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.വികസനരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പുതു തലമുറ വോട്ടർമാർ അഞ്ച് വർഷങ്ങൾ കൊണ്ട് മണ്ഡലം കൈവരിച്ച ബഹുമുഖ വികസനം കണ്ട് തങ്ങളെ തുണയ്ക്കുമെന്നും എൽ.ഡി.എഫ് പറയുന്നു. നെഗറ്റീവ് വോട്ടുകളോ, അടിയൊഴുക്കോ തലശ്ശേരിയെ സംബന്ധിച്ച് ഉണ്ടാകില്ലെന്നും അവർ പറയുന്നു.തലശ്ശേരിക്ക് മേലുള്ള ചുവപ്പ് രാശി മായ്ക്കാമെന്നത് കേവലം സ്വപ്നം മാത്രമാണെന്ന് ഇടത് നേതാക്കൾ തറപ്പിച്ച് പറയുന്നു.
സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാംഗവുമായിരുന്ന സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി നസീർ പിടിക്കുന്ന വോട്ടുകൾ സി.പി.എമ്മിനെ ബാധിക്കുമെന്നാണ് പൊതുവിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |