ഉത്തരവ് മറന്ന് കൊട്ടിക്കലാശം
കൊല്ലം: ആവേശം തലയ്ക്ക് പിടിച്ചപ്പോൾ കൊട്ടിക്കലാശം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് മുന്നണികൾ മറന്നു. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ ജില്ലയിലെ പതിനൊന്ന് മണ്ഡലം കേന്ദ്രങ്ങളും തൃശൂർ പൂരത്തിന്റെ പ്രതീതിയായി.
പക്ഷെ മുൻവർഷങ്ങളെക്കാൾ ചെറിയൊരു വ്യത്യാസം, മണ്ഡല കേന്ദ്രത്തിൽ എല്ലാ മുന്നണികളുടെയും പ്രവർത്തകർ ഒരുമിച്ചെത്തിയുള്ള പോർവിളികൾ ഒഴിവായി. പ്രധാന ജംഗ്ഷനിൽ നിന്ന് മാറി ഇടറോഡുകളായിലായിരുന്നു ആവേശ പെരുമഴ പെയ്തിറങ്ങിയത്. അതിനാൽ എല്ലാ കൊട്ടിക്കലാശങ്ങളിലും ഉണ്ടാകുന്നതുപോലുള്ള അക്രമങ്ങളും ഉണ്ടായില്ല.
പതിവുപോലെ സ്ഥാനാർത്ഥികൾ തുറന്ന വാഹനത്തിൽ നിറചിരിയോടെ അഭിവാദ്യം ചെയ്തുനീങ്ങി. തൊട്ടുപിന്നാലെ നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും. ഒപ്പം ചെണ്ടമേളവും കാതടയ്ക്കുമാറുച്ചത്തിൽ മുദ്രാവാക്യങ്ങളും. സ്വീകരണ പരിപാടികൾ ശനിയാഴ്ച അവസാനിച്ചതിനാൽ ചില സ്ഥാനാർത്ഥികൾ ഇന്നലെ രാവിലെ മുതൽ തന്നെ റോഡ് ഷോയായി മണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് അഞ്ചരയായതോടെ വിവിധ കേന്ദ്രങ്ങളിലെ പ്രചാരണവാഹനങ്ങളും പ്രവർത്തകരും കൂട്ടത്തോടെ മണ്ഡലം കേന്ദ്രങ്ങളിലെത്തി. അവേശത്തിമിർപ്പ് പല വഴികളിലായതിനാൽ ഗതാഗത കുരുക്കും ഉണ്ടായില്ല.
കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയുടെ റോഡ് ഷോ രാവിലെ ആരംഭിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി പൂർണസമയം ഒപ്പമുണ്ടായിരുന്നു. വൈകിട്ടായപ്പോൾ കൂടുതൽ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിലെത്തി റോഡ് ഷോയ്ക്ക് പിന്നിൽ അണിനിരന്നു. കൊല്ലം ബീച്ചിന് മുന്നിൽ നിന്ന് മഹാപ്രകടനമായെത്തി തങ്കശേരിയിൽ സമാപിച്ചു. തങ്കശേരിയിൽ നിന്നാരംഭിച്ച എം. മുകേഷിന്റെ റോഡ് ഷോ കൊല്ലം ബീച്ചിൽ സമാപിച്ചു. ചെണ്ടമേളവും മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. എൻ.ഡി.എ നഗരഹൃദയത്തിൽ വമ്പൻ പ്രകടനത്തിന് തയ്യാറായില്ല. പക്ഷെ മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ചെറുതും വലുതുമായ റോഡ് ഷോകളിലൂടെ ആവേശം എല്ലായിടത്തുമെത്തിച്ചു.
ജില്ലയിലെ മറ്റ് പത്ത് മണ്ഡലങ്ങളിലും സമാനമായ കൊട്ടികലാശമായിരുന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത റോഡ് ഷോയും കാൽനട പ്രചാരണ ജാഥയും പ്രത്യേക ഫ്ളാഷ് മോബുകളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |