ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് 40ശതമാനത്തോളം നശിച്ചനിലയിൽ മൃതരൂപത്തിലെന്ന് സുപ്രീംകോടതി. യുദ്ധക്കപ്പൽ ഏറ്റെടുത്ത് രൂപമാറ്റം വരുത്തി മ്യൂസിയമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന എൻവിടെക് എന്ന സ്വകാര്യ കമ്പനിയുടെ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. കപ്പൽ പൊളിക്കുന്നതിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയേക്കുമെന്ന സൂചനയും കോടതി നൽകി.
പണം വാങ്ങി കപ്പൽ വിട്ടുകൊടുക്കാൻ തയ്യാറാണോയെന്ന് നിലവിലെ ഉടമയായ ശ്രീരാം ഷിപ്പ് ബ്രേക്കേഴ്‌സിനോടും യുദ്ധകപ്പൽ വിട്ട് കൊടുക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണവും സുപ്രീംകോടതി തേടിയിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച മറൈൻ സർവേയേഴ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരോട് പുനർചിന്തനത്തിന് മുതിരുന്നോയെന്ന് കോടതി ആരാഞ്ഞത്. കപ്പൽ വിട്ട് നൽകാൻ തയാറല്ലെന്നും കപ്പൽ പൊളിക്കുന്നത് സുപ്രീംകോടതി തടഞ്ഞതോടെ 1.6 കോടിയുടെ നഷ്ടമുണ്ടായെന്നും ശ്രീരാം ഷിപ്പ് ബ്രേക്കേഴ്സ് കോടതിയെ അറിയിച്ചു. ഹർജി ഇനി 12ന് പരിഗണിക്കും.
2017ൽ ഡീകമ്മിഷൻ ചെയ്ത ഐ.എൻ.എസ് വിരാട് കഴിഞ്ഞ വർഷം ലേലം നടത്തി 65 കോടി രൂപയ്ക്ക് ശ്രീറാം ഷിപ് ബ്രേക്കേഴ്‌സിന് വിൽക്കുകയായിരുന്നു. നിലവിൽ ഗുജറാത്തിലെ അലാംഗിൽ പൊളിക്കാനുള്ള നടപടികൾ കാത്ത് കിടപ്പാണ് വിരാട്. നൂറ് കോടി രൂപ നൽകാമെന്നാണ് എൻവിടെക് കോടതിയെ അറിയിച്ചിരിക്കുന്നത്. ഐ.എൻ.എസ് വിരാട് മ്യൂസിയവും ഹോട്ടലുമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ 2018ൽ പ്രതിരോധ മന്ത്രാലയത്തിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |