തളിപ്പറമ്പ് : നിയമസഭാ മണ്ഡലത്തിൽ വ്യാപകമായ കള്ളവോട്ട് നടന്നതായി യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.അബ്ദുൾ റഷീദ്. ആന്തൂർ നഗരസഭയിൽ 35 ബൂത്തുകളിൽ കടമ്പേരി ഒഴികെ ഒരു ബൂത്തിലും ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചില്ല. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന വോട്ടർമാരെ മുഴുവൻ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.
ഒരു ബൂത്തിലും സ്ഥാനാർത്ഥിയെന്ന നിലയിൽ തന്നെ കയറാൻ അനുവദിച്ചില്ലെന്നും അബ്ദുൾ റഷീദ് ആരോപിച്ചു. ഇടത് സ്ഥാനാർത്ഥിയുടെ ബൂത്തിൽ പോലും വ്യാപക കള്ളവോട്ടുകൾ നടന്നു. 80കാരന്റെ വോട്ടു ചെയ്യാൻ എത്തിയ 22 കാരനെ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണമെന്ന് പ്രിസൈസിംഗ് ഓഫീസറോട് ആവശ്യപ്പെട്ടുവെങ്കിലും അയാളെ സി.പി.എം പ്രവർത്തകർ രക്ഷപ്പെടുത്തി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് നിർത്തിവെച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറിയൂർ സ്കൂളിലെ ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നതിനെ എതിർത്ത യു.ഡി.എഫ് ബൂത്ത് ഏജന്റ് കൃഷ്ണനെ ബൂത്തിനകത്ത് വെച്ചും പിന്നീട് പുറത്തെത്തിച്ചും ക്രൂരമായി മർദ്ദിച്ചുവെന്നും സ്ഥാനാർത്ഥി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |