പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകുന്നത് കൂടുതൽ പഠനത്തിനു ശേഷം മതിയെന്ന് സംസ്ഥാന വിദഗ്ദ്ധ സമിതിയുടെ തീരുമാനം. സമിതി അംഗങ്ങളായ ഡോ.ഈസ, കെ.കെ.കൃഷ്ണപണിക്കർ എന്നിവർ ഖനനത്തിന് അനുകൂലമായി സമർപ്പിച്ച റിപ്പോർട്ട് തള്ളിയ സമിതി അഞ്ചു പേരെ കൂടി വിദഗ്ദ്ധസംഘത്തിൽ ഉൾപ്പെടുത്തി. സമിതി ചെയർമാൻ ഡോ.സി. ഭാസ്‌കരനു പുറമെ ജി.ശങ്കർ, ഡോ.എസ്.ശ്രീകുമാർ, ഡോ.ആർ.അജയകുമാർ വർമ്മ, ഡോ.എം.അനിൽകുമാർ എന്നിവർ കൂടി ഉൾപ്പെട്ട സംഘം വൈകാതെ ചെങ്ങോടുമല സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും.
നേരത്തെ വന്ന രണ്ടംഗ സംഘം ഗ്രാമപഞ്ചായത്തിനെയോ നാട്ടുകാരെയോ കേൾക്കാതെ ക്വാറി ഉടമയ്ക്ക് അനുകൂലമായ റിപ്പോർട്ടാണ് തയ്യാറാക്കിയതെന്ന് ചെങ്ങോടുമല ഖനന വിരുദ്ധ ആക്‌ഷൻ കൗൺസിൽ ആരോപിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് സമരസമിതി ഹൈക്കോടതിയെയും സമീപിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്തിനും സമരസമിതിയ്ക്കും പറയാനുള്ളത് കൂടി കേൾക്കാൻ കോടതി സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയോട് നിർദ്ദേശിക്കുകയായിരുന്നു.
കോട്ടൂർ ഗ്രാമപഞ്ചായത്തിനു വേണ്ടി അന്നത്തെ പ്രസിഡന്റ് ഷീജ കാറാങ്ങോട്ടും സമരസമിതിയ്ക്ക് വേണ്ടി അഡ്വ. ഹരീഷ് വാസുദേവനും ഓൺലൈൻ ഹിയറിംഗിൽ ഹാജരായി ചെങ്ങോടുമലയുടെ പരിസ്ഥിതി പ്രാധാന്യം ബോദ്ധ്യപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വിപുലമായ സംഘം വിശദ പഠനത്തിനെത്തുന്നത്.
മന്ത്രി ടി.പി രാമകൃഷ്ണൻ, എം.കെ രാഘവൻ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചെങ്ങോടുമല സന്ദർശിച്ച് മല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പുതിയ സംഘം ജനങ്ങളുടെ ആശങ്ക കൂടി ഉൾക്കൊണ്ട് ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ. ഡെൽറ്റ ക്വാറി കമ്പനിയ്ക്ക് ആദ്യം നൽകിയ പാരിസ്ഥിതികാനുമതി അനധികൃതമാണെന്ന് കണ്ടെത്തി ജില്ലാ കളക്ടർ അത് മരവിപ്പിച്ചിരുന്നു. തുടർന്നാണ് കമ്പനി വീണ്ടും പാരിസ്ഥിതികാനുമതിയ്ക്ക് അപേക്ഷ നൽകിയത്.
അനുമതി ലഭിച്ചാൽ ഡി. ആൻഡ്. ഒ ലൈസൻസ് നൽകണമെന്ന് സംസ്ഥാന ഏകജാലക ബോർഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന ആരോപണമാണ് സമരസമിതിയുടേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |