അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ല
കോട്ടയം: കട്ടപ്പന കൊച്ചുതോവാളയിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം.
കട്ടപ്പന കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ (60) ആണ് മരിച്ചത്.
കട്ടിലിൽ നിന്ന് താഴെവീണ് തറയിലാണ് മൃതദേഹം കിടന്നിരുന്നത്. തറയിൽ രക്തം കട്ടപിടിച്ച് കിടപ്പുണ്ട്. കൂടാതെ വായിൽ തുണി കടിച്ചുപിടിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
വീടിന്റെ നിർമാണ ജോലികൾ നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴത്തെ നിലയിലുമാണ് ഉറങ്ങിയിരുന്നത്. ഇവർ രണ്ടു പേർ മാത്രമേ വീട്ടിൽ താമസിക്കുന്നുള്ളു. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും വളകളും മോതിരവും നഷ്ടമായിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റു ആഭരണങ്ങളോ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല.
വീടിന്റെ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഇരുനില വീടിന്റെ പിറകിലത്തെ വാതിലിന് ചെറിയ കൊളുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. അത് തകർത്താവാം മോഷ്ടാവ് അകത്ത് കയറിയെന്നാണ് കരുതുന്നത്. മോഷണമാവാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോതമംഗത്തുള്ള മകളുടെ വീട്ടിലേക്ക് ഇന്ന് പുലർച്ചെ പോവാനായിരുന്നു പരിപാടി. വെളുപ്പിന് നാലരക്ക് ഭാര്യയെ വിളിച്ചുണർത്താനായി മുകളിലത്തെ മുറിയിൽ കിടന്നുറങ്ങിയ ജോർജ് താഴെയെത്തിയപ്പോഴാണ് ചിന്നമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കട്ടപ്പന പൊലീസിനെ വിവരം അറിയിച്ചു. അവർ എത്തുംമുമ്പേ അയൽവാസികളുടെ സഹായത്തോടെ ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റിനു ശേഷം ഇന്ന് ഉച്ചയോടെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവും. പോസ്റ്റുമോർട്ട റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്ന് കട്ടപ്പന ഡിവൈ.എസ്.പി വ്യക്തമാക്കി.
ജോർജ്-ചിന്നമ്മ ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. രണ്ട് പെൺമക്കൾ ന്യുസിലാന്റിലാണ്. മകൻ കുവൈറ്റിലും. കോതമംഗലം, തൃശൂർ എന്നിവിടങ്ങളിലാണ് മറ്റ് പെൺമക്കൾ.
ശാസ്ത്രീയ പരിശോധനക്കായി കോട്ടയത്തുനിന്നും സംഘം കട്ടപ്പനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പൊലീസ് നായും ഉടൻ എത്തി തെളിവുകൾ ശേഖരിക്കും. ജില്ലാ പൊലീസ് ചീഫിന്റെ നിർദ്ദേശത്തെ തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വിപുലമായ പരിശോധനയാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |