ആര്യനാട്:കവർച്ചയ്ക്കിടയിൽ കൊലപാതകശ്രമം നടത്തിയ ആളെ അറസ്റ്റുചെയ്തു. പറണ്ടോട് ചെട്ടിയാംപാറ മണ്ണാത്തിക്കുഴി തേക്കുംകര പുത്തൻ വീട്ടിൽ ഷാലു(സജിമോൻ-38)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11മണിയോടെ മണ്ണാത്തിക്കുഴികൃഷ്ണകൃപയിൽ വിമലയുടെ വീട്ടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറക്കുന്നതിനിടയിൽ സിറ്റൗട്ടിൽ കിടന്നുറങ്ങുകയായിരുന്ന വിമലയുടെ സഹോദരിയുടെ മകൻ ദീപു (42) ശബ്ദംകേട്ടുണർന്ന് തടയുന്നതിനിടയിൽ പ്രതി ദീപുവിനെ വെട്ടുകത്തികൊണ്ട് വെട്ടിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ ദീപു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടാനുപയോഗിച്ച വെട്ടുകത്തിയും ടോർച്ചും പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, ആര്യനാട് ഇൻസ്പെക്ടർ മഹേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി.രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |