തിരുവനന്തപുരം: കരമനയ്ക്ക് സമീപം കിള്ളിപ്പാലത്തെ അപ്പാർട്ട് മെന്റിൽ പെൺവാണിഭ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഫ്ളാറ്റുകളും ഒറ്റപ്പെട്ട വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം സജീവം.
മുമ്പ് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നവരും പിമ്പുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സഹായികളുമാണ് പെൺവാണിഭ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ. നഗരത്തിൽ മെഡിക്കൽ കോളേജ് പരിസരം, ഉള്ളൂർ, ചാക്ക, കഴക്കൂട്ടം, ശ്രീകാര്യം, തമ്പാനൂർ,വെള്ളയമ്പലം, കരമന, കിള്ളിപ്പാലം, പേരൂർക്കട തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ സെക്സ് റാക്കറ്റ് സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നത്.
കസ്റ്റമേഴ്സിനെ ഒാൺലൈനിൽ തേടിപ്പിടിക്കും
സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾ മുതൽ അന്യസംസ്ഥാനത്തുനിന്നുള്ള യുവതികളെ വരെ ഇരകളാക്കുന്ന സംഘം ഓൺലൈൻ സൈറ്റുകൾ വഴിയാണ് ആവശ്യക്കാരെ തേടി പിടിക്കുന്നത്. തിരഞ്ഞെടുപ്പിന്ന മുന്നോടിയായി പൊലീസുദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയശേഷം ഓൺലൈൻ സൈറ്റുകൾ നിരീക്ഷിക്കാൻ സംവിധാനമില്ല. മാത്രമല്ല തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി അയൽജില്ലകളിൽ സ്ഥലം മാറിയെത്തിയ പൊലീസ് ഓഫീസർമാർക്ക് പുതുതായി ചുമതലയെടുത്ത സ്ഥലങ്ങളിലെ ക്രിമിനലുകളെയോ നിയമവിരുദ്ധ നടപടികളെയോ പറ്റി ഗ്രാഹ്യമില്ലാത്തതും ഇത്തരം സംഘങ്ങൾക്ക് അനുകൂലമായി.
മെഡിക്കൽ കോളേജ് പരിസരം വിഹാരകേന്ദ്രം
തിരുവനന്തപുരം മെഡിക്കൽകോളേജ് പരിസരത്തെ ചില കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഏറ്റവുമധികം സംഘങ്ങൾ പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര തുടങ്ങിയ പ്രമുഖ ആശുപത്രികളുടെ പരിസരത്തെ ലോഡ്ജുകളിലാണ് രോഗികളുടെ കൂട്ടിരിപ്പുകാരും വീട്ടുകാരും അധികവും റൂമെടുത്ത് താമസിക്കുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടൊഴിവാക്കാൻ പൊലീസ് ഇവിടങ്ങളിൽ പരിശോധന നടത്താറില്ല. ഇത് മുതലെടുത്താണ് പെൺവാണിഭ സംഘങ്ങളും ഇവിടം കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് തൊട്ടടുത്ത ഫ്ളാറ്റിൽ നിന്ന് പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. പിന്നീട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ പൊലീസ് വ്യാപൃതരായതോടെ ഇത്തരം കേന്ദ്രങ്ങൾക്കെതിരായ നിരീക്ഷണങ്ങളും പരിശോധനകളും നിലച്ചു.
കൊവിഡ് കുറഞ്ഞതോടെ ബിസിനസ് സജീവം
അനുകൂല സാഹചര്യങ്ങൾ മുതലെടുത്താണ് കൊവിഡിന് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിയത് ലാക്കാക്കി സെക്സ് റാക്കറ്റ് സംഘങ്ങൾ സജീവമായത്. പുത്തൻ പേരുകളും പിടിക്കപ്പെടാതിരിക്കാൻ പുത്തൻ തന്ത്രങ്ങളുമായാണ് ഓൺലൈൻ പെൺവാണിഭ സംഘങ്ങളുടെ പ്രവർത്തനം. ആകർഷകമായ ഓഫറുകൾ നൽകിയാണ് സംഘം ഇടപാടുകാരെ ആകർഷിക്കുന്നത്. ഹോട്ടൽ, റിസോർട്ട് സൗകര്യങ്ങൾക്ക് വാടക ഈടാക്കാതെയാണ് സർവ്വീസ്. 'ലുക്ക് ഔട്ട് ഗേൾസ് ', 'ഹാപ്പി ', 'ഹാപ്പി എൻഡിംഗ്സ് ' എന്നീ പേരുകളിൽ ഒറ്റനോട്ടത്തിൽ അശ്ലീല സൈറ്റുകളാണെന്ന് ആർക്കും തോന്നാത്ത വിധത്തിലാണ് പുതിയ ഓൺലൈൻ വാണിഭ സംഘങ്ങളുടെ ഇടപാട്. സമാന കുറ്റകൃത്യങ്ങളിൽ പലതവണ പിടിക്കപ്പെട്ട കുപ്രസിദ്ധരായ ചിലരാണ് പുതിയ സൈറ്റുകൾക്കും പിന്നിൽ.
താരങ്ങളുടെ മുഖചിത്രങ്ങളും
ചില താരങ്ങളുടെ മുഖചിത്രവും ചേർത്തിട്ടുണ്ട്. മല്ലു മൂവി ആക്ട്രസ് അവയ്ലബിളെന്ന കുറിപ്പോടെയാണ് ഫോട്ടോകൾ അപ് ലോഡ് ചെയ്തിരിക്കുന്നത്. ചുംബന സമരനായകനും ഭാര്യയായ ബിക്കിനി മോഡലും ഉൾപ്പെട്ട സംഘം ഏതാനും വർഷങ്ങൾക്ക് മുമ്പ് തലസ്ഥാനത്ത് പിടിക്കപ്പെട്ടതോടെയാണ് നഗരത്തിലെ ഓൺലൈൻ പെൺവാണിഭ സംഘങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. വരാപ്പുഴ പെൺവാണിഭക്കേസിൽ പ്രതിയായ അച്ചായനെന്ന ജോഷി ജോസഫും മകൻ ജോയ്സ് ജോസഫുമുൾപ്പെടെ നിരവധിപേർ ഇതിനുശേഷം ഓൺലൈൻ പെൺവാണിഭവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ വലയിലായിരുന്നു. ഇതോടെ പത്തിമടക്കിയ കുപ്രസിദ്ധ പെൺവാണിഭ സംഘങ്ങൾ തെല്ലൊരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതിന്റെ സൂചനയാണ് അശ്ലീല സൈറ്റിലെ പരസ്യങ്ങൾ. കൊച്ചുസുന്ദരികൾ എന്ന സൈറ്റിനെതിരെ പൊലീസ് നടപടിയെടുക്കുകയും കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുകയും ചെയ്തെങ്കിലും അതുകൊണ്ടൊന്നും ഫലമില്ലെന്നതിന്റെ തെളിവാണ് വീണ്ടും രംഗപ്രവേശം ചെയ്ത വാണിഭ സൈറ്റുകൾ.
ത്രസിപ്പിക്കുന്ന ഫോട്ടോകളുമായി സൈറ്റുകൾ
സിനിമാ താരങ്ങളുടെയും മറുനാടൻ യുവതികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ച് അതിനു താഴെ അശ്ലീല കമന്റുകൾ പോസ്റ്റു ചെയ്താണ് ഇവയുടെ പ്രവർത്തനം. ഹോട്ടൽ മുറികളിലും താമസ സ്ഥലത്തുമെന്നുവേണ്ട ആവശ്യപ്പെട്ടാൽ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണൽ സ്റ്റൈൽ സേവനത്തിന് തയ്യാറാണെന്നും പുതുതായി ഉദയം ചെയ്ത ചില സൈറ്റുകൾ വെളിപ്പെടുത്തുന്നു. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പോസ്റ്റുകളാണ് ഇവയ്ക്ക് അടിക്കുറിപ്പായും കമന്റുകളായും വരുന്നത്. മൊബൈൽ ഫോൺ, വാട്സ് ആപ് എന്നിവയിലൂടെയാണ് ഇടപാടുകളിലേറെയും നടക്കുന്നതത്രേ.
ലൊക്കാന്റോ, എസ്കോർട്ട് ട്രിവാൻഡ്രം തുടങ്ങിയ സൈറ്റുകളിലൂടെയായിരുന്നു മുമ്പ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനമെങ്കിൽ ഇവയെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാകുകയും മലയാളികളും മറുനാട്ടുകാരുമായ നിരവധി പേർ പിടിക്കപ്പെടുകയും ചെയ്തതോടെ നിർജീവമായ ഓൺലൈൻ സംഘങ്ങളാണ് ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായത്.
മാനം മാത്രമല്ല പണവും പോകും
ഓൺലൈൻ സൈറ്റുകളിൽ ആകൃഷ്ടരായെത്തുന്നവരിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളും വ്യാപകമായുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ് കോർട്ടിംഗ് സർവ്വീസിനൊപ്പം ബോഡി മസാജിംഗിന്റെ പേരിലും ഇക്കൂട്ടർ തട്ടിപ്പിനുണ്ട്. പലവിധത്തിലുള്ള മസാജിംഗുകൾ ഓഫർ ചെയ്ത് മുൻകൂർ ബുക്കിംഗിന്റെ പേരിൽ പണം തട്ടുന്നസംഘങ്ങളാണിത്. ഗൂഗിൾ പേ മുഖാന്തിരമാണ് ഇവരുടെ ഇടപാടുകൾ. അഡ്വാൻസ് പണം കൈമാറിക്കഴിഞ്ഞ് സേവനം പ്രതീക്ഷിച്ചെത്തുമ്പോഴാണ് പലർക്കും തങ്ങൾക്ക് പറ്റിയ അബദ്ധം മനസിലാകുക. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് അത്തരം ഹോട്ടലുകളോ റിസോർട്ടുകളോ സ്ഥാപനങ്ങളോ ഉണ്ടാകില്ല. അപമാനം ഭയന്ന് പലരും പരാതി നൽകാൻ മുതിരാത്തതിനാൽ തട്ടിപ്പ് സംഘങ്ങൾ പണം തട്ടാനുളള എളുപ്പവഴിയായാണ് ഇതിനെ കാണുന്നത്.
''
കിളളിപ്പാലത്തെ കൊലപാതകത്തിന് ശേഷം നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഫ്ളാറ്റുകളും കെട്ടിടങ്ങലും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സൈബർ പൊലീസും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ചില അശ്ലീല സൈറ്റുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സൈറ്റുകൾ നിരീക്ഷണത്തിലാണ്. സൈറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.''
സിറ്റി പൊലീസ് കമ്മിഷണർ
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |