തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ രാജി വയ‌്ക്കണമെന്ന കേരള ലോകായുക്തയുടെ ഉത്തരവ് ചർച്ചയാവുകയാണ്. ബന്ധുനിയമനത്തിൽ ജലീൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതിനാൽ ആ പദവിയിൽ തുടരാൻ അർഹനല്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. കെടി ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ശുപാർശ മുഖ്യമന്ത്രിക്ക് നൽകാനും ലോകായുക്ത ജസ്റ്റിക് സിറിയക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് ഹാരുൺ ഉൾ റഷീദും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
ലോകായുക്തയെ തള്ളികൊണ്ട് നിയമന്ത്രി എകെ ബാലൻ അടക്കമുള്ളവർ രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം രണ്ട് വർഷം മുമ്പ്, 'അഴിമതിക്കും ദുർഭരണത്തിനും വിരുദ്ധമായ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് ലോകായുക്ത' എന്ന പ്രശംസ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുതന്നെ വന്നിരുന്നു. കുരയ്ക്കാനറിയുന്ന എന്നാൽ കടിക്കാനറിയാത്ത കാവൽ നായയാണ് ഓംബുഡ്സ്മാൻ എന്ന് പൊതുവിലൊരു വിലയിരുത്തലുണ്ട്. എന്നാൽ ആവശ്യമെങ്കിൽ കടിക്കാൻ കഴിയുന്ന അധികാരം കേരളത്തിലെ ലോകായുക്തയ്ക്ക് നൽകിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇപ്പോൾ സർക്കാരിനെ തന്നെ പലവിധത്തിൽ പ്രതിരോധത്തിലാക്കിയ ജലീൽ വിവാദത്തിൽ ലോകായുക്തയുടെ ഉത്തരവ് വരുമ്പോൾ, പറഞ്ഞ വാക്കുകൾ മുഖ്യമന്ത്രി മാറ്റിപ്പറയുമോ എന്നതാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അടുത്ത ബന്ധുവായ വളാഞ്ചേരി സ്വദേശി കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി ജലീൽ നിയമിച്ചതിനെതിരെ എടപ്പാൾ സ്വദേശി വി.കെ.മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് ഉത്തരവ്. ലോകായുക്ത ഉത്തരവ് വന്നതോടെ ജലീലിനെ പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
പ്രതിപക്ഷ പ്രക്ഷോഭത്തെ തുടർന്ന് നിയമന ഉത്തരവ് നേരത്തേ പിൻവലിച്ചിരുന്നു. കെ.ടി.ജലീലിനെ കൂടാതെ ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രൊഫ.എ.പി.അബ്ദുൾ വഹാബ്,മാനേജിംഗ് ഡയറക്ടർ എ.അക്ബർ,കെ.ടി.അദീബ് എന്നിവരാണ് മറ്റ് കക്ഷികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |