കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാനുളള ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി കെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ യു ഡി എഫ് നേതാക്കൾക്കൊപ്പം മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
അന്വേഷണം നേരിട്ട് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതിൽ ദുരൂഹതയുണ്ട്. പാർട്ടിയുമായി ബന്ധമുളള ആളാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തെളിവുകൾ നശിപ്പിക്കാനുളള ഈ ശ്രമം യു ഡി എഫ് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കുടുംബത്തിനോ യു ഡി എഫിനോ ഈ അന്വേഷണത്തിൽ വിശ്വാസമില്ല. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചിട്ടുളളത്. എന്തിനാണ് ഈ പാവപ്പെട്ട ചെറുപ്പക്കാരനെ കൊന്നത്. മാർക്സിസ്റ്റ് പാർട്ടി എന്ത് നേടി ഇതിലൂടെ. ആ വാപ്പയുടേയും കുടുംബത്തിന്റെയും കണ്ണുനീരും വേദനയും കാണാൻ ഞങ്ങൾക്ക് കഴിയുന്നില്ല. മൻസൂറിന്റെ കൊലപാതകികളെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ എല്ലാവരേയും കൂടുതൽ വേദനിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണം അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേസ് തേച്ചുമാച്ച് കളയുന്ന പണിയാണ് ഇപ്പോഴത്തെ അന്വേഷണ സംഘത്തെ ഏൽപ്പിച്ചിരിക്കുന്നത്. അതിന് നിന്നുകൊടുക്കാൻ തങ്ങൾ തയ്യാറാവില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |