അർപ്പണബോധവും ആത്മവിശ്വാസവും കൈമുതലായുള്ള മനുഷ്യരിലൂടെയാണ് ഭൂമിയുടെ ജീവതാളങ്ങൾ രൂപപ്പെട്ടുവരുന്നത്. പ്രകൃതിയുടെയും കൂടെപ്പിറപ്പുകളുടെയും ആരോഗ്യത്തിലും രോഗാവസ്ഥയിലും സഹജീവികളുടെ വേദനയിലും കൂടെ നിൽക്കുന്ന ആളെക്കുറിച്ചാണ് പറയുന്നത്. അക്ഷരകേരളത്തിന്റെ ആത്മാവായകോട്ടയത്തെ കടുത്തുരുത്തിയിൽ ജനിച്ച് ദേശീയശ്രദ്ധ നേടിയ കായികാദ്ധ്യാപകൻ. ഡോ. എം.കെ. രാജു. അദ്ദേഹത്തിന്റെ ജീവിത പാതകളിലൂടെ ഒരു യാത്ര...
അദ്ധ്യാപനജീവിതത്തിലേക്ക്
1988 ൽ കായിക അദ്ധ്യാപകനായി കൊല്ലം ജില്ലയിലെ തഴവ ഹൈസ്കൂളിൽ നിയമനം ലഭിച്ചു. വിശാലമായ കളിക്കളങ്ങളേക്കാൾ നാട്ടുഗ്രാമങ്ങളിലെ ഇടവഴികളും നടവഴികളും തന്റെ പരിശീലന കളരിയായി. ആ ആത്മസമർപ്പണത്തിന്റെ കളിയിടങ്ങളിൽ രാകിയെടുത്ത മിന്നും താരങ്ങൾ ആയിരങ്ങളാണ്. രാജുവിന്റെ ശിക്ഷണത്തിലൂടെ ഇന്ത്യയിലുടനീളം ഉന്നതങ്ങളിലെത്തിയ കായിക പ്രതിഭകളും ഭാരതത്തിന്റെ സുരക്ഷാഭടൻമാരായ സൈനികരും മുതൽ കായികശേഷിയിലൂടെ ഉദ്യോഗതലങ്ങളിലുൾപ്പെടെ എല്ലാ മേഖലകളിലും എണ്ണിയാലൊടുങ്ങാത്ത ശിഷ്യസമ്പത്തിനുടമയുമാണ് അദ്ദേഹം. ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബാൾ, ഖോഖൊ, കബഡി, ഹാൻ ബോൾ, വോളീബാൾ, ഷട്ടിൽ, ബാറ്റ്മിന്റൺ, അത്ലറ്റിക്സ് തുടങ്ങിയവയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം, ഓരോരുത്തരുടേയും കായികശേഷിയും വൈദഗ്ദ്ധ്യവും മനഃശക്തിയും പ്രതിഭയും തിരിച്ചറിയാനുള്ള ഈ അദ്ധ്യാപകന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.
ചിട്ടയും ആയാസരഹിതവും എന്നാൽ ആവശ്യമായിടത്ത് കടുപ്പവും കഠിനാദ്ധ്വാനവുമായ വ്യായാമ മുറകൾ... മാനസിക ശക്തി വർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് മനഃശാസ്ത്രപരവും വിദഗ്ദ്ധവുമായ പഠനക്ലാസുകൾ. ഉത്കണ്ഠയും, വിഷാദവും കുറ്റബോധങ്ങളും പരാജയഭീതിയും വിദ്യാർത്ഥികളിൽ നിന്നകറ്റി നിർത്താൻ യോഗാപരിശീലനം.
ഗെയിംസിലും സ്പോർട്സിലും സംസ്ഥാനത്തും ദേശീയതലത്തിലും ജില്ലാ തലങ്ങളിലും അമച്വർ അത്ലറ്റിക്സിലും വിദ്യാർത്ഥികൾ ഉന്നത വിജയങ്ങളിലെത്തി. അതിലൂടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിച്ചു. ഈ അദ്ധ്യാപകൻ പഠിപ്പിച്ച, പരിശീലിപ്പിച്ച ഓരോ സ്കൂളുകളും കേരളത്തിന്റെ കായിക ഭൂപടത്തിൽ മായാത്ത അടയാളങ്ങളായി. അതിലൂടെ ഓരോ നാടും അഭിമാനം കൊണ്ടു. പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ തഴവയും മൈനാഗപ്പള്ളി കടപ്പാ ഹൈസ്കൂളും പോരുവഴി ഹൈസ്കൂളും അയ്യൻകോയിക്കൽ ഹൈസ്കൂളും. ഇദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിലൂടെ മികച്ച നിലവാരത്തിലെത്തിയ കായികതാരങ്ങളേയും സ്കൂളുകളേയും തേടി നിരവധി അംഗീകാരങ്ങൾ. ഓരോ വിദ്യാർത്ഥികളും ശിഷ്യരല്ല മക്കളാണ് ഇദ്ദേഹത്തിന്.
കായികേതര രംഗത്തും
സജീവമായ ഇടപെടൽ
കരാട്ടെയിൽ സെവൻത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയ രാജു ആയോധന കലകളായ കളരിയിലും കുങ്ഫുവിലും അതി വിദഗ്ദ്ധനാണ്. കായികരംഗത്തോടൊപ്പം കലയുടെ സർഗവസന്തങ്ങളിലും സഹയാത്രികനാണ്. അഭിനയത്തിലും നാടോടി നൃത്തത്തിലും കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. പ്രശസ്ത നാടക രചയിതാവായിരുന്ന പി. ബാലചന്ദ്രന്റെ 'അമാവാസിയിൽ പൗർണമിതേടി" എന്ന നാടകത്തിൽ സുപ്രധാനമായ വേഷം കൈകാര്യം ചെയ്തു. രണ്ടരമണിക്കൂറുള്ള നാടകം നൂറ് കണക്കിന് വേദികളിൽ അവതരിപ്പിച്ചു. കൊല്ലം ജില്ലയിൽ നിരവധി യൂത്ത് ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും രൂപീകരിച്ച് യുവതീയുവാക്കളെ സംഘടിപ്പിച്ച് കലയുടെ സർഗ സാംസ്കാരികയിടങ്ങളിൽ വഴിയും വെളിച്ചവുമായി.കർമ ജീവിതത്തിന് ഇടവേളകളില്ലാത്ത ഈ നിസ്വാർത്ഥ സേവകൻ മനുഷ്യന്റെ ജീവകാരുണ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അപരന്റെ വേദനകളെ തന്റേതാക്കി മാറ്റിക്കൊണ്ടാണ്. കീമോതെറാപ്പി കഴിഞ്ഞ് മുടി കൊഴിഞ്ഞുപോയ കാൻസർ രോഗികൾക്ക് 'ഒരിഴമുടി" വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച് വിഗ് നിർമ്മിച്ച് നൽകിയും സ്ത്രീ ശാക്തീകരണത്തിന് ശക്തമായ ഊന്നൽ നൽകിയും വിദ്യാർത്ഥിനികളിൽ 'സ്വയംരക്ഷാ" പദ്ധതി നടപ്പാക്കി അവരെ ആയോധന കലകൾ പരിശീലിപ്പിച്ചും, പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഗ്രാമങ്ങളിൽ പഠന നിലയങ്ങൾ സ്ഥാപിച്ചും, അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവർക്കു വേണ്ടിയും പ്രവർത്തിച്ചു. രക്തഗ്രൂപ്പ് നിർണ്ണയവും രക്തദാനസേനയും 1989 മുതൽ ഇപ്പോഴും തുടരുന്നു. അതിലൂടെ ജീവനും ജീവിതവും തിരികെ പിടിച്ചവർ നിരവധിയാണ്.
ആരും ആശ്രയത്തിന് പോലുമില്ലാതെ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും മുറ തെറ്റാതെ ഈ സേവനങ്ങളെല്ലാം കേരളത്തിലെല്ലായിടത്തുമുള്ള തന്റെ സൗഹൃദങ്ങളുടെ സഹായത്തോടെയാണ് ചെയ്യുന്നത്. ഇല്ലായ് മകളുടേയും ജീവിത ദുരിതങ്ങളുടേയും ആഴങ്ങളിൽ പതിക്കപ്പെട്ടുപോയ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ യുവതികൾക്ക് മംഗല്യവും വീടില്ലാത്തവർക്ക് വീടുകളും വച്ചുനൽകിയിട്ടുണ്ട്.
പ്രകൃതിക്ഷോഭങ്ങളിൽ തണലായി
2004 ലെ സുനാമിയിൽ ജീവിതത്തിനും മരണത്തിനുമിടയിൽപ്പെട്ടവരുടെ അതിജീവനത്തിനായി നാട്ടിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. സംസ്ഥാന കൗമുദി ടീച്ചർ അവാർഡ്, സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ്, മാൻ ഒഫ് ദി ഇയർ അവാർഡ് 2019, ബെസ്റ്റ് ഹ്യുമാനിറ്റേറിയൻ അവാർഡ്, ഗ്രാമചക്ര അവാർഡ്, ഡോ.ബി.ആർ.അംബേദ്ക്കർ ദേശീയ അവാർഡ്, മദർതെരേസ ഹ്യുമാനിറ്റി ദേശീയ അവാർഡ്, ശ്രേഷ്ഠ സേവാ ദേശീയ പുരസ്ക്കാരം, സേവരത്ന ദേശീയ പുരസ്ക്കാരം, എ.പി.ജെ.അബ്ദുൾകലാം ബെസ്റ്റ് ടീച്ചർ പുരസ്ക്കാരം, മഹാത്മാഗാന്ധി പീസ് ഇന്റർനാഷണൽ അവാർഡുകൾ എന്നിവയും ലഭിച്ചു. വിശ്രമമില്ലാത്ത, സജീവമായ ചേതനയ്ക്ക് ഉദാഹരമാണ് പ്രവർത്തനങ്ങളെല്ലാം എന്ന് പറയാം.
(ലേഖകന്റെ ഫോൺ: 9496241070)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |