കോട്ടയം : തമിഴ്നാട്ടിൽ അച്ചടിച്ച വ്യാജലോട്ടറികൾ ജില്ലയിൽ വ്യാപകമായി വില്ക്കുന്നുവെന്ന് സ‌്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. പ്രതിദിനം അഞ്ചു ലക്ഷം രൂപയുടെ വ്യാജ ലോട്ടറി എത്തുന്നതെന്നാണ് റിപ്പോർട്ട്.
ലോക്ക് ഡൗണിന് ശേഷം ലോട്ടറി വില്പനലുണ്ടായ വർദ്ധനവ് മുതലെടുത്താണ് സംഘം തട്ടിപ്പ് നടത്തുന്നത്.
ചില്ലറ വില്പനക്കാർ വഴിയാണ് കച്ചവടം തകൃതിയായി നടക്കുന്നത്. ടിക്കറ്റിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ വ്യാജ ടിക്കറ്റാണെങ്കിൽ തിരിച്ചറിയാനാകും. വലിയ സമ്മാനമൊന്നും ലഭിക്കാത്തതിനാലാണ് പരാതി ഉയരാത്തത്. നമ്പർ തിരുത്തിയും തട്ടിപ്പ് വ്യാപകമാണ്. കഴിഞ്ഞ ദിവസം മീനടം ഭാഗത്ത് അൻപതോളം ടിക്കറ്റുകളുടെ നമ്പരുകൾ തിരുത്തി പണം തട്ടിയെടുത്തിരുന്നു. തട്ടിപ്പിന് ഇരയാകുന്നതിൽ ഏറെയും വൈകല്യമുള്ള സാധാരണക്കാരായ കച്ചവടക്കാരാണ്.
കച്ചവടം കൂടി
കൊവിഡിന് ശേഷം ജില്ലയിൽ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ലോട്ടറി കച്ചവടത്തിൽ വർദ്ധനവ് ഉണ്ടായി. തട്ടിപ്പ് സംബന്ധിച്ച് ഇതുവരെയും പരാതികൾ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ലോട്ടറി ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |