കൊച്ചി: കുഞ്ഞുങ്ങളെ ഒറ്റയ്ക്കുവളർത്തുന്ന അമ്മമാരെ സഹായിക്കാനും പിന്തുണയ്ക്കാനും സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ലിവ് - ഇൻ റിലേഷൻഷിപ്പ് തകർന്നതിനെത്തുടർന്ന് കുഞ്ഞിനെ വളർത്താൻ ശിശുക്ഷേമസമിതിക്ക് കൈമാറിയ അമ്മയുടെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്.
കേരളം സാക്ഷരതയിൽ നൂറുശതമാനമാണെന്ന് മേനിനടിക്കുമ്പോഴും സ്ത്രീകളെ നിന്ദിക്കുന്ന മനഃസ്ഥിതിയാണ് നമുക്കുള്ളതെന്നും കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് വളർത്തേണ്ടിവരുന്ന അമ്മമാർക്ക് സാമ്പത്തികമായോ സാമൂഹ്യമായോ പിന്തുണ ലഭിക്കാറില്ലെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. ഇത്തരം അമ്മമാർ മാനസികമായും കടുത്തവെല്ലുവിളി നേരിടേണ്ടിവരുന്നു. ചെയ്തതെറ്റിന് ഒറ്റപ്പെട്ടുകഴിയാൻ വിധിക്കപ്പെട്ടവളാണെന്ന് ഇവർ വിശ്വസിക്കേണ്ടിവരുന്നു. സമൂഹത്തിൽനിന്ന് പിന്തുണയോ സഹായമോ ലഭിക്കാൻ ഇവർക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നുണ്ട്. ഇൗ കേസിലെ ഹർജിക്കാരിയും സമൂഹത്തിൽനിന്ന് കടുത്തവെല്ലുവിളി നേരിടേണ്ടിവന്ന വ്യക്തിയാണ്. ഒറ്റയ്ക്ക് കുട്ടിയെ വളർത്താനാവാത്ത സ്ഥിതിവന്നതോടെയാണ് ഹർജിക്കാരിക്ക് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറേണ്ടിവന്നത്. ഏതൊരമ്മയെയുംപോലെ ഇവരും തന്റെകുഞ്ഞിനെ സ്നേഹിച്ചു. പക്ഷേ സമൂഹത്തിലെ സാഹചര്യങ്ങൾ കുഞ്ഞിനെ തുടർന്നുനോക്കാൻ അവരെ അനുവദിച്ചില്ല. പുരുഷപിന്തുണയില്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് ഹർജിക്കാരി ചിന്തിച്ചത്. പുരുഷന്റെ പിന്തുണയില്ലാതെ താൻ ഒന്നുമല്ലെന്ന് ഒരുസ്ത്രീക്കു തോന്നിയാൽ അത് ഇൗ സംവിധാനത്തിന്റെ പരാജയമാണ്. ഇൗ പ്രപഞ്ചത്തിലെ മനുഷ്യശക്തിയുടെ ഉറവിടം മാതൃത്വമാണ്. നിലനിൽപ്പിന് വേണ്ടിയുള്ള അവളുടെ പോരാട്ടങ്ങൾക്ക് നിയമവാഴ്ചയുടെ പിന്തുണ ഉറപ്പാക്കേണ്ടത് സർക്കാരാണ്. ആ ആത്മവിശ്വാസമാകണം അവളുടെ വ്യക്തിത്വവും അവർക്ക് നൽകേണ്ട ബഹുമാനവും. - ഹൈക്കോടതി പറഞ്ഞു. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ എന്ന വാക്യവും ഡിവിഷൻബെഞ്ച് വിധിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |