തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് രോഗികൾ 6000 കടന്നു. ഇന്നലെ 6194 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി ഏഴിന് സ്ഥിരീകരിച്ച 6075 കേസുകളാണ് അവസാനമായി റിപ്പോർട്ട് ചെയ്ത സമാനമായ നിരക്ക്. എല്ലാജില്ലകളിലും രോഗബാധിതർ വർദ്ധിക്കുന്ന സ്ഥിതിയാണിപ്പോൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. 23 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂർ 530, കണ്ണൂർ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസർകോട് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. അതേസമയം ചികിത്സയിലായിരുന്ന 2584 പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,58,988 പേർ വീട് / ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 5906 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആകെ രോഗികൾ 1160204
ചികിത്സയിലുള്ളവർ 39,778
രോഗമുക്തർ 11,15,342
ആകെ മരണം 4767
കെ.പി. മോഹനന് കൊവിഡ്
തലശ്ശേരി: മുൻമന്ത്രിയും കൂത്തുപറമ്പ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.പി. മോഹനന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ പത്തു ദിവസത്തെ പൊതുപരിപാടികളെല്ലാം മാറ്റിവച്ചിട്ടുണ്ട്. രോഗലക്ഷണമൊന്നും പ്രകടമായിരുന്നില്ല. വീട്ടിൽ നിരീക്ഷണത്തിലാണിപ്പോൾ.
മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കും കൊവിഡ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ഗൺമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് പി. എ മുഹമ്മദ് റിയാസിന്റെ പിതാവിനും മാതാവിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കൊവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മകൻ ഇഷാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് നോഡൽ ഓഫീസർ അറിയിച്ചു.
പള്ളിയിൽ നോ മാസ്ക് എങ്കിൽ നോ മാസ്
കാലടി: പള്ളിയിൽ നടക്കുന്ന കുർബാനകളിൽ പങ്കെടുക്കണമെങ്കിൽ മാസ്ക് നിർബന്ധം. ഇത് പാലിക്കാതെ വരുന്ന മുതിർന്ന ചിലരെ ഉദ്ദേശിച്ച് കാലടി സെന്റ്. ജോർജ്പള്ളി മുറ്റത്ത് വികാരി പള്ളിയുടെ മുൻവശത്തെ ഗേറ്റിൽ ഇന്നലെ രാവിലെ ഒരു വലിയ ബോർഡ് സ്ഥാപിച്ചു. അതിലിങ്ങനെ എഴുതിയിരിക്കുന്നു ''നോ മാസ്ക്, നോ മാസ്". ഫാ. ജോൺ പുതുവയുടേതാണ് ഈ ന്യൂജെൻ ഐഡിയ. പള്ളിയിലെത്തിയവർ ബോർഡ് കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പെട്ടെന്നുതന്നെ കാര്യം മനസിലാക്കി.
ആഴ്ചയിലൊരിക്കൽ കിട്ടുന്ന അവസരത്തിൽ ഭക്തജനങ്ങൾ സുഹൃത്തുക്കളെ കണ്ടും വിശേഷംപറഞ്ഞും സൗഹൃദം പുതുക്കും. പള്ളിയിൽ വരികയാണെങ്കിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കണമെന്ന് പള്ളിവികാരി എത്ര ആവർത്തിച്ചിട്ടും ഇടവകയിലെ ചില മുതിർന്ന പൗരന്മാർക്ക് നോ മൈൻഡ്. അതോടെയാണ് ബോർഡ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
കൊവിഡ് രണ്ടാംതവണയും അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് വരുംദിവസങ്ങളിൽ ഉണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |