തിരുവനന്തപുരം : ജീവിച്ചിരുന്നപ്പോൾ തന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു 22കാരൻ അക്സനോ. റോഡപകടത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഈ ചെറുപ്പക്കാരന്റെ അവയവങ്ങൾ അഞ്ചു കുടുംബങ്ങൾക്കാണ് പുതുജീവിതം നൽകുന്നത്.
കൊല്ലം ജോനകപ്പുറം സ്വദേശിയായ അക്സനോ ടെക്സ്റ്റെൽ ഷോപ്പിലെ ജീവനക്കാരിയായ ഇളയസഹോദരി ജോസ്ഫിനെ ജോലികഴിഞ്ഞ് വിളിക്കാൻ ബൈക്കിൽ പോകുന്നതിനിടെ ഈമാസം ആറിനാണ് കാറിടിച്ച് അപകടത്തിൽപ്പെട്ടത്. സംഭവം അറിയാതെ നടന്നുവന്ന സഹോദരി ആൾക്കൂട്ടത്തിനിടയിലേക്ക് നോക്കിയപ്പോഴാണ് അപകടത്തിൽ സഹോദരനെ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ബെൻസിഗർ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എം.എസ്. ഷർമ്മദിനെ വിളിച്ച് സഹായം തേടി. കൊവിഡ് കാലമായതിനാൽ ഐ.സി.യു ഒഴിവുണ്ടായിരുന്നില്ല. എന്നാൽ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയ അധികൃതർ പ്രത്യേകം ഐ.സി.യു കിടക്ക തയ്യാറാക്കി ചികിത്സ ലഭ്യമാക്കി.
തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ ഡോക്ടർമാരുടെ പരിശ്രമം ഫലംകണ്ടില്ല. വെള്ളിയാഴ്ച വൈകിട്ടോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിവരം ബന്ധുക്കളെ അറിയിച്ചപ്പോഴേക്കും അമ്മ മേരിയും സഹോദരി ജോസ്ഫിനും അക്സനോയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു. തുടർന്ന് സൂപ്രണ്ട് ഷർമ്മദ് സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസിനെ വിവരമറിയിച്ചു. ഡോ നോബിൾ ഗ്രേഷ്യസ്, മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ.അനിൽ സത്യദാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ജയചന്ദ്രൻ, ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർമാരായ പി.വി.അനീഷ്, എസ്.എൽ.വിനോദ്കുമാർ എന്നിവരുടെ ഏകോപനത്തിൽ ഇന്നലെ അവയവദാന പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. രണ്ടുവൃക്കകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടു രോഗികൾക്കും രണ്ടു ഹൃദയവാൽവുകൾ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികൾക്കും കരൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രോഗിക്കുമാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |