ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഷാംലിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൂന്നു സ്ത്രീകൾക്ക് കൊവിഡ് വാക്സിന് പകരം പേവിഷബാധയേറ്റവർക്കുള്ള ആന്റി - റാബിസ് വാക്സിൻ കുത്തിവച്ചു.
സരോജ് (70), അനാർക്കലി (71), സത്യവതി (60) എന്നിവർക്കാണ് വാക്‌സിൻ മാറി കുത്തിവച്ചത്.
കൊവിഡ് വാക്സിൻ എടുക്കാനെത്തിയ ഇവർക്ക് കുത്തിവയ്പിന് ശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടർന്ന് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുറിപ്പടിയിൽ ആന്റി റാബീസ് വാക്‌സിൻ എന്ന് രേഖപ്പെടുത്തിയത് കണ്ടെത്തിയത്.
ഒന്നാംനിലയിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിന് പകരം ആന്റി റാബിസ് കുത്തിവയ്പ്പ് കേന്ദ്രത്തിലാണ് ഇവരെത്തിയത്. ഫാർമസിസ്റ്റ് പുറത്തുപോകുന്ന തിരക്കിലായിരുന്നതിനാൽ ജൻ ഔഷധി കേന്ദ്രത്തിലുണ്ടായിരുന്ന സ്വകാര്യ ഫാർമസിസ്റ്റിനോട് ഇവർക്ക് ആന്റി റാബീസ് കുത്തിവയ്പ്പ് നൽകാൻ നിർദേശിച്ചു. സ്ത്രീകൾ സംശയം പ്രകടിപ്പിച്ചെങ്കിലും ഒരു തരത്തിലുമുള്ള അന്വേഷണവും നടത്താതെ കുത്തിവയ്പ്പ് നടത്തുകയായിരുന്നു.
ഫാർമസിസ്റ്റിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി.
സംഭവത്തിൽ അഡിഷണൽ ചീഫ് മെഡിക്കൽ ഓഫീസർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജസിത് കൗർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |