കോട്ടയം: വിവിധ മേഖലകളിലായി അധിക വരുമാനം സ്വരൂപിക്കാനുള്ള സമ്മർദ്ദം അതിരുകടന്നതോടെ തൊഴിലുപേക്ഷിച്ച് ബാങ്ക് ജീവനക്കാർ. ജില്ലയിൽ അഞ്ച് വർഷത്തിനിടെ ഇരുപത് ശതമാനത്തോളം ജീവനക്കാരാണ് ജോലി രാജിവച്ച് മറ്റു വഴി തേടിയത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പിൽ ബാങ്കിനുള്ളിൽ മാനേജർ കെ.സ്വപ്ന ആത്മഹത്യ ചെയ്തതോടെയാണ് ജീവനക്കാരുടെ പ്രശ്നം വീണ്ടും ചർച്ചയാകുന്നത്.
നിക്ഷേപം, വായ്പ, ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, മെഡിക്കൽ ഇൻഷുറൻസ്, ഫാസ് ടാഗ് തുടങ്ങി വിവിധ മേഖലകളിലായി വരുമാനം കണ്ടെത്താനുള്ള സമ്മർദ്ദമാണ് ജീവനക്കാരെ വലയ്ക്കുന്നത്. തങ്ങളുടെ ജീവിതം പ്രഷർ കുക്കറിനുള്ളിലാണെന്നാണ് ജീവനക്കാർ പറയുന്നത്.
സാഹചര്യംമാറി
മുൻപ് ലോൺ നൽകുന്നതിലും തിരിച്ചടയ്ക്കുന്നതിലും മാത്രം ശ്രദ്ധമതിയായിരുന്നെങ്കിൽ ഇപ്പോൾ കഥമാറി. തലകുത്തി നിന്നും അധികവരുമാനം എത്തിക്കണം. കസ്റ്റമറെ കാൻവാസ് ചെയ്ത് കൂടുതൽ നിക്ഷേപം ഉറപ്പാക്കണം. മെഡിക്കൽ ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് തുടങ്ങിയവ മേഖലയിലൊക്കെ നിക്ഷേപം ഉറപ്പാക്കണം. ഈ സമ്മർദ്ദങ്ങൾക്കിടെ മികച്ച സേവനം നൽകിയില്ലെങ്കിൽ കസ്റ്റമറുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കണം. ഇതിനിടെ ജീവനക്കാരെ വെട്ടിക്കുറച്ച് ജോലി ഭാരം ഇരട്ടിയുമാക്കി. കൊവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും ടാർഗറ്റ് പൂർത്തിയാക്കാൻ ജീവനക്കാർ നെട്ടോട്ടമോടുകയാണ്. നല്ല ശമ്പളവും മാന്യമായ ജോലിയെന്ന പേരുമാണ് യുവതലമുറയെ ബാങ്ക് ജോലിയിലേയ്ക്ക് ആകർഷിക്കുന്നത്. എൻജിനിയറിംഗ് കഴിഞ്ഞവർ കൂടുതലായി ബാങ്കിംഗ് മേഖലയിലെത്തുന്നതും ഈ മോഹവലയത്തിൽ വീണാണ്.
'' ബാങ്കിംഗ് മേഖലയിലെ ആത്മഹത്യയും തൊഴിൽ ഉപേക്ഷിക്കലും ഏറി വരികയാണ്. ആരെ കൊന്നാലും വേണ്ടില്ല, കാര്യം നടത്തിയിരിക്കണമെന്ന അശരീരിയാണ് ബാങ്കിനുള്ളിൽ മുഴങ്ങുന്നത്''
- വി.പി.ശ്രീരാമൻ, ബെഫി ജില്ലാസെക്രട്ടറി.
'' ശമ്പളത്തിന് പുറമേ വീടിനും കാറിനുമൊക്കെ കുറഞ്ഞ നിരക്കിൽ ലോണും ടൂർ, പെട്രോൾ അലവൻസുകളും ലഭിക്കും. പക്ഷേ, ജീവിതം ബാങ്കിന് ഹോമിക്കണം. നന്നായി ഉറങ്ങാതെ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാതെ സമ്മർദ്ദത്തിലൊരു ജീവിതം. രാവിലെ ഡ്യൂട്ടിക്ക് കയറിയാൽ കുറഞ്ഞത് ഏഴു മണികഴിയാതെ ഇറങ്ങാമെന്ന് കരുതേണ്ട''
(നഗരത്തിലെ ദേശസാത്കൃത ബാങ്കിലെ അസിസ്റ്റന്റ് മാനേജരുടെ വാക്കുകൾ)
ജില്ലയിൽ ഏകദേശം 10,000 ജീവനക്കാർ
ജോലിയുപേക്ഷിച്ചത് 20 ശതമാനം പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |