ലണ്ടൻ: ഫിലിപ്പ് രാജകുമാരന്റെ സംസ്കാരം എല്ലാവിധ നിയമങ്ങളും പാലിച്ച് 17ന് വിൻഡ്‌സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. 17 ന് ഉച്ചകഴിഞ്ഞ് ബ്രിട്ടീഷ് സമയം മൂന്നിനാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ 30 പേർ മാത്രമേ പങ്കെടുക്കൂ എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഫിലിപ്പ് രാജകുമാരന്റെ മക്കൾ, കൊച്ചുമക്കൾ, ഏറ്റവുമടുത്ത ബന്ധുക്കൾ എന്നിവർ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം രണ്ടാഴ്‌ച രാജ്യത്ത് ദുഃഖാചാരണം നടത്തും. അതീവ സുരക്ഷയിലാണ് ചടങ്ങുകൾ നടത്തുന്നത്. രാജകുമാരന്റെ മൃതദേഹം വഹിക്കാനായി ലാൻഡ് റോവർ വാഹനം പ്രത്യേകമായി അലങ്കരിച്ച് തയ്യാറാക്കിയിട്ടുണ്ട്. സംസ്‌കാരത്തിന് മുന്നോടിയായി വിൻഡ്‌സർ കൊട്ടാരത്തിലെ മുന്നിലൂടെ വാഹനം പ്രദക്ഷിണം ചെയ്യും. മറ്റൊരു വാഹനത്തിൽ രാജകുടുംബാംഗങ്ങൾ മൃതദേഹം വഹിക്കുന്ന വാഹനത്തെ അനുഗമിക്കും.
ബോറിസും മേഗനും പങ്കെടുക്കില്ല
ഹാരി എത്തും
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാര്‍ക്കിളും ചടങ്ങിൽ പങ്കെടുക്കില്ല. അതേസമയം, ഹാരി ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്‌കാര ചടങ്ങിൽ ഹാരിയും ജ്യേഷ്ഠനായ വില്യമും രാജകുടുംബത്തെക്കുറിച്ചുള്ള മേഗന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് ശേഷം ആദ്യമായി നേർക്കുനേർ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതോടെ ഹാരി - മേഗൻ ദമ്പതിമാരും രാജകടുംബവും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. രാജ പദവികൾ ഉപേക്ഷിച്ച് രാജകൊട്ടാരത്തിൽ നിന്നും ഇറങ്ങിയ ഹാരിയും മേഗനും കാലിഫോർണിയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |