തലശ്ശേരി: പാനൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലയും, തുടർന്ന് കേസിലെ രണ്ടാം പ്രതിയുടെ ദൂരൂഹ മരണവും പ്രതിപക്ഷം രാഷ്ട്രീയായുധമാക്കവെ, പ്രതിരോധ തന്ത്രങ്ങളുമായി എൽ.ഡി.എഫും രംഗത്ത്. യു.ഡി.എഫ്. സമാധാന കമ്മിറ്റി യോഗം ബഹിഷ്‌കരിക്കുകയും.പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.
യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ ദൗർഭാഗ്യകരമായ മരണത്തെ രാഷ്ട്രീയ പ്രചാരണമാക്കാനാണ് യു.ഡി.എഫ് ശ്രമമെങ്കിൽ, രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യുകയും മേഖലയിൽ അശാന്തിയുണ്ടാക്കി സംഘർഷത്തിന് വഴിവയ്ക്കുകയും ചെയ്യുന്ന നിലപാടാണ് മുസ്ലിം ലീഗുകാർ സ്വീകരിക്കുന്നത്. നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് അണികൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. കടവത്തൂർ, പെരിങ്ങളം, പെരിങ്ങത്തൂർ മേഖലകളിൽ കലാപം സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ നിക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് കുത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശയാത്ര നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കടവത്തൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മുക്കിൽ പീടിക, അണിയാരം, ബാവാച്ചി റോഡുവഴി വൈകിട്ട് അഞ്ചരയോടെ പെരിങ്ങത്തൂരിൽ സമാപിക്കും. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഏപ്രിൽ 14, 15, 16 തീയതികളിൽ പാനൂർ ഏരിയയിൽ എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും നടത്തും.
വാർത്താസമ്മേളനത്തിൽ കെ.കെ പവിത്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, രവീന്ദ്രൻ കുന്നോത്ത്, കെ.കെ ബാലൻ, കെ.ടി രാഗേഷ്, കെ. രാമചന്ദ്രൻ ജ്യോത്സന ,കെ. മുകുന്ദൻ, എൻ. ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |