കൊച്ചി: കേരളത്തിൽ നിന്ന് ഒഴിവുവരുന്ന മൂന്നുരാജ്യസഭാ സീറ്റുകളിലേക്ക് നിയമസഭാതിരഞ്ഞെടുപ്പു ഫലത്തിനായി കാക്കാതെ, മേയ് രണ്ടിനു മുമ്പ് ഇലക്‌ഷൻ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ നിയമസഭയുടെ കാലാവധി കഴിയും മുമ്പ് രാജ്യസഭാതിരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയും എസ്. ശർമ്മ എം.എൽ.എയും നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് പി.വി. ആശയുടെ ഉത്തരവ്.
വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്‌ദുൾ വഹാബ് എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 21 നു കഴിയാനിരിക്കെ, ഏപ്രിൽ 12 ന് ഇലക്‌ഷൻ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നീട് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ കത്തും ഭരണഘടന-തിരഞ്ഞെടുപ്പു നിയമങ്ങളിൽ പ്രാവീണ്യമുള്ള സീനിയർ അഭിഭാഷകന്റെ നിയമോപദേശവും കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മരവിപ്പിക്കുകയാണെന്ന് മാർച്ച് 24 നു വീണ്ടും പത്രക്കുറിപ്പിറക്കി. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 12ൽ രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയുന്നതിന് മൂന്നു മാസം മുമ്പ് വിജ്ഞാപനമിറക്കരുതെന്നു മാത്രമാണ് പറയുന്നതെന്നും, നിശ്ചിത
സമയത്തിനകം തിരഞ്ഞെടുപ്പു നടത്തണമെന്നു പറയുന്നില്ലെന്നും കമ്മിഷൻ വാദിച്ചു. വൈകാതെ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് നിലപാടെന്നും ഏപ്രിൽ 21 ന് മുമ്പ് വിജ്ഞാപനം ഇറക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. എന്നാൽ രാജ്യസഭാംഗങ്ങൾ വിരമിക്കുമ്പോഴേക്കും ഒഴിവുകൾ നികത്തണമെന്നാണ് നിയമം പറയുന്നതെന്നും, നിലവിലെ അംഗങ്ങൾ വിരമിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പുതിയ നിയമസഭ നിലവിൽ വന്നശേഷം രാജ്യസഭാ തിരഞ്ഞെടുപ്പു നടത്തുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും, കമ്മിഷനെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.
ഏപ്രിൽ 21 ന് നകം വിജ്ഞാപനമിറക്കുമെന്ന് കമ്മിഷൻ പറയുമ്പോൾ നിലവിലെ നിയമസഭാംഗങ്ങൾ നാമനിർദ്ദേശം ചെയ്യുകയും പുതിയ അംഗങ്ങൾ വോട്ടുരേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ ഇലക്‌ഷൻ നീട്ടിവയ്‌ക്കാൻ കമ്മിഷന് അധികാരമുണ്ടെന്ന് വസന്തപൈ കേസിൽ മദ്രാസ് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്ന കമ്മിഷന്റെ വാദം ഹൈക്കോടതി തള്ളി. വസന്തപൈ കേസിലെ വിധി ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ്. ഈ കേസിൽ അത്തരം സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |