ന്യൂഡൽഹി: വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ 26 വചനങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് ഷിയ വക്കഫ് ബോർഡ് മുൻ ചെയർമാൻ സെയ്ദ് വസീം റിസ്‌വി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
കാര്യഗൗരവത്തോടെയാണോ ഇത്തരമൊരു ഹർജിയുമായി കോടതിയുടെ മുന്നിലെത്തിയതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഹർജിക്കാരന്റെ അഭിഭാഷകൻ ആർ.കെ.റെയ്സാദിനോട് ആരാഞ്ഞു.
കൗമാരക്കാരയ കുട്ടികളെ മദ്രസകളിൽ ഖുറാൻ പഠിപ്പിക്കുമ്പോൾ ഇതരമതസ്ഥരായവർക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന വചനങ്ങൾ പ്രതികൂല ഫലമുണ്ടാക്കാമെന്ന് അഭിഭാഷകൻ അറിയിച്ചു. ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും മദ്രാസ് ബോർഡിനും അപേക്ഷ നൽകിയെങ്കിലും അവ പരിഗണിച്ചില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
ബാലിശമായ ഇത്തരം ഹർജികൾക്ക് പിന്നിൽ പ്രശസ്തി താത്പര്യം മാത്രമാണെന്ന് നിരീക്ഷിച്ച ബെഞ്ച്, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് 50,000 രൂപ പിഴ ഒടുക്കാനും ഉത്തരവിട്ടു.
1987ൽ സമാനമായൊരു ഹർജി കൊൽക്കത്ത ഹൈക്കോടതിയിൽ ചന്ദ്രാൽ ചോപ്ര, സെത്‌ലാൽ സിംഗ് എന്നിവർ സമർപ്പിച്ചിരുന്നു. അന്ന് ഹർജി തള്ളിയ കോടതി വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്യാൻ നിയമവ്യവസ്ഥയ്ക്ക് കഴിയില്ലെന്നും നൂറ്റാണ്ടുകളായി ഈ ഗ്രന്ഥം വായിച്ചും വിശ്വസിച്ചും ജീവിക്കുന്ന കോടികണക്കിന് ജനങ്ങൾ ലോകത്തുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |